മഥുര ബോട്ട് ദുരന്തം: മരണം 13 ആയി

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 13 ആയി. മരിച്ചവരിൽ ഭൂരിഭാഗവും പഞ്ചാബിലെ ലുധിയാന സ്വദേശികളായ വിനോദസഞ്ചാരികളാണ്. 3 പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു. എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF), പ്രാദേശിക പൊലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. നദിയിലെ ശക്തമായ ഒഴുക്കും വെള്ളത്തിന്റെ ആഴവും തിരച്ചിലിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
അപകടത്തിൽ പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പരിശോധന പൂർത്തിയാക്കി അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് ഡിഐജി പറഞ്ഞു. ബോട്ട് യാത്രകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
പഞ്ചാബിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൃന്ദാവനത്തിലെ യമുനയിൽ മറിഞ്ഞത്. ഏകദേശം 40 യാത്രക്കാരുമായി യമുനാനദിയിൽ സർവീസ് നടത്തിയ ബോട്ട് ശക്തമായ ഒഴുക്കിൽപ്പെട്ട് പോണ്ടൂൺ പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. അനുവദനീയമായതിലും കൂടുതൽ ആളുകൾ ബോട്ടിൽ കയറിയതായും റിപ്പോർട്ടുകളുണ്ട്.
കേശി ഘട്ടിന് സമീപമായിരുന്നു അപകടം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രദേശത്ത് അടുത്തിടെ ഒരു പോണ്ടൂൺ പാലം പൊളിച്ചുമാറ്റിയതായും, നദിയിൽ ചില പോണ്ടൂൺ ഡ്രമ്മുകൾ അവശേഷിച്ചതായും, അതിലൊന്നിലാണ് ബോട്ട് ഇടിച്ചതതെന്നും അധികൃതർ പറഞ്ഞു. ശക്തമായ കാറ്റിനെ തുടർന്ന് ബോട്ട് ശക്തമായി ആടിയുലയുകയും പോണ്ടൂൺ പാലത്തിൽ ഇടിക്കുകയും മറിയുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. പഞ്ചാബിലെ ലുധിയാനയിൽ നിന്നും മുക്ത്‌സറിൽ നിന്നുമുള്ള 150 ഓളം തീർഥാടകരുടെ സംഘത്തിൽ പെട്ടവരായിരുന്നു ഇവർ. വൃന്ദാവനം സന്ദർശിക്കാനെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്.










0 comments