മണിപ്പൂരിൽ 200 ഏക്കര്‍ പോപ്പി പാടങ്ങൾ നശിപ്പിച്ചു, വനവും അതിര്‍ത്തിയും മറയാക്കി ലഹരി മാഫിയ

ഇംഫാൽ: മണിപ്പൂരിലെ മ്യാൻമാറുമായി അതിര്‍ത്തി പങ്കിടുന്ന ഉക്രൂൽ ജില്ലയിൽ കുന്നിൻ പ്രദേശങ്ങളിൽ കൃഷി ചെയ്ത 200 ഏക്കർ അനധികൃത പോപ്പി തോട്ടം സുരക്ഷാ സേന നശിപ്പിച്ചു.
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിലാണ് കറുപ്പ് പാടം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പരിശോധന നടത്തിയത്. ഉഖ്രുൽ ജില്ലയിലെ ഖമാഷോം, ലീൻഗാങ്ചിംഗ് കുന്നിൻ പ്രദേശങ്ങളിലെ 185 ഏക്കർ ഭൂമിയിലെ അനധികൃത പോപ്പി തോട്ടങ്ങൾ നശിപ്പിച്ചതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു. തോട്ട സ്ഥലങ്ങളിലെ രണ്ട് ഒഴിഞ്ഞ കുടിലുകളും നശിപ്പിച്ചു.
മറ്റൊരു ഓപ്പറേഷനിൽ, തെങ്‌നൗപാലിെ ഖുദേയ് ഖുള്ളൻ പ്രദേശത്തെ കുന്നിൻ പ്രദേശത്തെ 20 ഏക്കർ ഭൂമിയിലെ അനധികൃത പോപ്പി തോട്ടം സുരക്ഷാ സേന നശിപ്പിച്ചു. തീവ്രവാദ ഗ്രൂപ്പുകൾ സമ്പത്തിക സ്രോതസായി പോപ്പി കൃഷി നടത്തുന്നതായി ആരോപണം നിലനിൽക്കുന്നുണ്ട്.
രാജ്യാതിര്‍ത്തിക്ക് ചേര്‍ന്ന ഉയര്‍ന്ന പര്‍വ്വത മേഖലയിലെ ദുര്‍ഗ്രഹമായ കാടുകൾക്ക് അകത്താണ് പോപ്പി പാടങ്ങൾ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തിൽ അധികം ഏക്കറിലെ ഇത്തരം പാടങ്ങൾ സേന കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കറുപ്പ് ഉത്പാദക രാജ്യമായാണ് മ്യാൻമാര്‍ വിശേഷിപ്പിക്കപ്പെടുന്നത്. അഫ്ഗാനിസ്ഥാനാണ് ഇക്കാര്യത്തിൽ അവരോട് മത്സരിക്കുന്നത്.










0 comments