മണിപ്പൂരിൽ അശാന്തി പുകയുന്നു; ഇരട്ടക്കുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് കലാപഭൂമിയായി മാറി, ഇന്റർനെറ്റ് നിരോധിച്ചു

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും Image Credit : NDTV
ഇംഫാൽ: ഒരു ഇടവേളയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും അശാന്തി പുകയുന്നു. സംസ്ഥാനത്ത് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർ വീണ്ടും അക്രമത്തിനിരയാവുകയാണ്. ബോംബാക്രമണത്തിൽ രണ്ട് കുഞ്ഞുങ്ങൾ ദാരുണമായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇംഫാൽ വീണ്ടും കലാപഭൂമിയായി മാറി.
സംസ്ഥാനത്തെ വംശീയ കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട ബിജെപി സർക്കാരിനെതിരെ ജനരോഷം ഇരമ്പുകയാണ്. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെതേയ് സംഘടനയായ 'കോക്കോമി'യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ്ങിന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നേരിട്ടു. കുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സംഘടനകൾ.
കഴിഞ്ഞ വെള്ളിയാഴ്ച കുക്കി-നാഗ ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതോടെയാണ് അക്രമം വീണ്ടും പടർന്നത്. ഇതിന് പിന്നാലെ നിരവധി വീടുകൾ തീയിട്ടു നശിപ്പിച്ചു. അക്രമം വ്യാപിച്ചതോടെ ഇംഫാൽ, ബിഷ്ണുപൂർ, തൗബാൽ ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ഇന്നും തുടരുകയാണ്.
ബിജെപിയുടെ വിഭജന രാഷ്ട്രീയം മണിപ്പൂരിനെ തകർക്കുമ്പോൾ, സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടം തയ്യാറാകാത്തതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. ഒട്ടേറെ പേർ അക്രമത്തിനിരയാകുകയും അഭയാർത്ഥികളാകുകയും ചെയ്യുന്നു. അക്രമം പടരുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത തുടരുകയാണ്.










0 comments