print edition മണിപ്പുർ കലാപം ; ബിരേൻ സിങ്ങിന്റെ ശബ്‌ദരേഖ പരിശോധിക്കാൻ ഉത്തരവ്

ന്യൂഡൽഹി
മണിപ്പുർ കലാപത്തിൽ മുൻ മുഖ്യമന്ത്രി എൻ ബിരേൻസിങ്ങിന്റെ പങ്കുതെളിയിക്കുന്ന 48 മിനിറ്റ് ദൈർഘ്യമുള്ള ശബ്‌ദരേഖ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഗാന്ധിനഗറിലെ ഫോറൻസിക് ലാബോറട്ടറിക്ക് കട്ട് ചെയ്‌ത ഓഡിയോ ആണ് മണിപ്പുർ പൊലീസ് നൽകിയതെന്ന കുക്കി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സ് ട്രസ്റ്റിന്റെ വാദം പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ഉത്തരവ്.
സംശയാസ്‌പദമായ സംഭാഷണത്തിന്റെ 48 മിനിറ്റ് ഓഡിയോ ഫയലും ഹർജിക്കാർ കൈമാറിയ ശബ്‌ദരേഖകളും ഗാന്ധിനഗർ ലാബോറട്ടറി വേഗം പരിശോധിച്ച് മുദ്രവച്ച കവറിൽ നൽകണമെന്ന് കോടതി പറഞ്ഞു. പൊലീസ് നേരത്തെ നൽകിയ ശബ്‌ദരേഖകളിൽ കൃത്രിമത്വം ഉണ്ടെന്ന് ലബോറട്ടറി അറിയിച്ചിരുന്നു. ഏകദേശം 56 മിനിറ്റുള്ള സംഭാഷണം മുഴുവൻ സമർപ്പിച്ചാൽ വിവരം പുറത്തുകൊണ്ടുവന്ന ആളുടെ (വിസിൽബ്ലോവര്‍) പേര് പുറത്താകുമെന്നും അത് ജീവന് ഭീഷണിയാകുമെന്നും ട്രസ്റ്റിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അറിയിച്ചു.
സംഘർഷത്തിൽ ബോംബ് ഉപയോഗിക്കണമെന്നതടക്കം നിരവധി കാര്യങ്ങൾ ബിരേന്‍ സിങ് പറയുന്നതാണ് ശബ്‌ദരേഖയിലുള്ളത്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുക്കി സംഘടനയുടെ ഹർജി.










0 comments