കോവിഡ് വകഭേദം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും; മണിപ്പൂരിൽ കൊറോണ സ്ഥിരീകരിച്ചു

ഇംഫാൽ: കോവിഡ് വകഭേദം പകരുന്നതിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ആദ്യത്തെ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു. ബിഷ്ണുപൂർ ജില്ലയിൽ നിന്നുള്ള 23 കാരിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് തരംഗത്തിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.
യുവതിക്ക് കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ഇംഫാലിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ജൂൺ 5ന് നടത്തിയ പരിശോധനകളുടെ ഫലം തിങ്കളാഴ്ചയാണ് ലഭിച്ചത്. യുവതിയുടെ റൂട്ട് മാപ്പ് ശേഖരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ അണുബാധ പടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മണിപ്പൂർ ആരോഗ്യ സേവന ഡയറക്ടർ ഡോ. ചാംബോ ഗോൺമെയ് പറഞ്ഞു.
പരമാവധി കേസുകൾ റിപ്പോർട് ചെയ്ത് കേരളം
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7000 കടന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 7,121 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ ആറ് മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ഒന്നും കർണാടകയിൽ രണ്ടും കേരളത്തിൽ മൂന്നും മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിൽ നിലവിൽ 2223 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. 170 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 2941ആക്ടീവ് കേസുകളുണ്ടായിരുന്നു. ഇതിൽ 302 പേർ രോഗമുക്തി നേടി. രാജ്യത്താകമാനം 8573 പേരാണ് രോഗമുക്തരായത്. കേരളത്തിൽ ജനിവരി ഒന്നുമുതൽ 19 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര - 19, കർണാടക - 11 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് മരണങ്ങളുടെ കണക്ക്. രാജ്യത്ത് 74 കോവിഡ് മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.
ഒമിക്രോൺ വകഭേദം
റിപ്പോർട് ചെയ്തവയിൽ കോവിഡിന്റെ പുതിയ വകഭേദം പടരുന്നതായും കണ്ടെത്തി. ഇന്ത്യയിലുടനീളം രോഗബാധയുള്ള 163 പേരിൽ പുതിയ ഒമിക്രോൺ വകഭേദമായ എക്സ്‌എഫ്‌ജിയുടെ സാന്നിധ്യം കണ്ടെത്തിയതായി ഇന്ത്യൻ ജീനോമിക്സ് കൺസോർഷ്യം അറിയിച്ചു. ഒമിക്രോൺ ഉപവകഭേദങ്ങളായ ജെഎൻ1, എൽഎഫ് 7, എക്സ്‌എഫ്‌ജി തുടങ്ങിയവ ഇന്ത്യയിൽ പരക്കുന്നതായി നേരത്തെ ഐസിഎംആർ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ എണ്ണം 7,000 കവിഞ്ഞതിനാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ പരിശോധന നടത്തേണ്ടിവരുമെന്നാണ് റിപ്പോർട്ട്.









0 comments