മരിച്ചത് ആരംബായ് തെങ്കോലുകാര്‍ കൂട്ടബലാത്സംഗം ചെയ്ത ഇരുപതുകാരി
print edition ആ അതിജീവിത ഇനി പൊള്ളുന്ന ഓർമ ; മൂന്ന് വർഷമായിട്ടും നീതി കിട്ടിയില്ല

ന്യൂഡൽഹി
മണിപ്പുര്‍ കലാപത്തിനിടെ സംഘപരിവാര്‍ പിന്തുണയുള്ള മെയ്‍ത്തീ തീവ്രവാദ സംഘടന ആരംബായ് തെങ്കോലുകാര്‍ കൂട്ടബലാത്സംഗം ചെയ്‍ത കുക്കി വിഭാഗക്കാരിയായ പെൺകുട്ടി നീതികിട്ടാതെ മരണത്തിന് കീഴടങ്ങി. ആരോഗ്യനില മോശമായ ഇരുപതുകാരി മണിപ്പുരിലെ സിങ്ഹട്ടിൽവച്ചാണ് മരിച്ചത്. ക്രൂരപീഡനത്തിൽ ശരീരത്തിനും മനസ്സിനുമേറ്റ മുറിവിൽനിന്ന് മൂന്നു വര്‍ഷത്തോളമായിട്ടും അവള്‍ മുക്തയായിരുന്നില്ലെന്ന് അമ്മ പ്രതികരിച്ചു. ഗർഭാശയത്തിന് ഉൾപ്പെടെ മാരകമായ പരിക്കേറ്റ യുവതിക്ക് പലവട്ടം അണുബാധയുണ്ടായി. കഴിഞ്ഞ ഒക്ടോബറിൽ ഗുവാഹത്തിയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി.
ബിജെപി ഭരണത്തിൽ 2023 മേയിൽ തുടങ്ങിയ മെയ്‍ത്തീ– കുക്കി വംശീയ കലാപത്തിനിടെയാണ് സംഭവം. ഇംഫാലിൽ ബ്യൂട്ടിപാർലറിൽ ജോലിചെയ്തിരുന്ന പെൺകുട്ടിയെ മേയ് 15നാണ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‍തത്. നിഷ്‌ഠുര പീഡനങ്ങൾക്ക് ഒടുവിൽ അക്രമികൾ വണ്ടിയിടിച്ച് കുന്നിൻമുകളിൽനിന്ന് താഴേക്കിട്ട പെൺകുട്ടിയെ ഓട്ടോഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘നോർത്ത് അമേരിക്കൻ മണിപ്പുർ ട്രൈബൽ അസോസിയേഷൻ’ ജൂൺ 12ന് ദേശീയ വനിതാകമീഷന് നൽകിയ പരാതിയിലൂടെയാണ് ക്രൂരത പുറത്തുവന്നത്.
അക്രമികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കി മറ്റ് രണ്ട് പെൺകുട്ടികളെ നടത്തുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് മണിപ്പുരിലെ സംഘര്‍ഷത്തിന്റെ ഭീകരത പുറത്തെത്തിച്ചത്. അതിന് 38 ദിവസം മുമ്പ് ഈ പരാതി വനിതാ കമീഷന് ലഭിച്ചിരുന്നു. ജൂലൈയിൽ കേസ് സിബിഐക്ക് വിട്ടെങ്കിലും രണ്ടുവര്‍ഷത്തിലേറെയായിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്‍തിട്ടില്ല. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കുക്കിവിഭാഗക്കാർ ചുരാചന്ദ്‌പുരിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.










0 comments