print edition 'നിറഞ്ഞ ചിരിയായിരുന്നു അവള്‍, അതിനുശേഷം ഉറങ്ങിയിട്ടില്ല'

മണിപ്പുര്‍ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് ചുരാചന്ദ്പുരിൽ നടന്ന പ്രതിഷേധം
ന്യൂഡൽഹി
"എപ്പോഴും നിറഞ്ഞചിരിയായിരുന്നു അവള്‍ക്ക്. പുറത്തിറങ്ങാനും ജീവിതം ആസ്വദിക്കാനും ഇഷ്ടപ്പെട്ടിരുന്നവള്‍. ആ സംഭവത്തിനുശേഷം അവളുടെ ചിരി മാഞ്ഞു. ഭീതിയിലാണ് മരണം വരെയുള്ള ദിവസങ്ങൾ തള്ളി നീക്കിയത്'. മണിപ്പുര്‍ കലാപത്തിനിടെ സംഘപരിവാറുകാരായ ആരംബായ് തെങ്കോലുകാര്‍ കൂട്ടബലാത്സംഗം ചെയ്‍ത കുക്കി പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പെൺകുട്ടി മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം.
‘ഒറ്റമുറിക്കുള്ളിൽ അവൾ രാവും പകലും ചെലവിട്ടു. ആരെയും കാണാനോ സംസാരിക്കാനോ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ശാരീരികമായ മുറിവുകള്‍ക്കപ്പുറമായിരുന്നു മാനസികാഘാതം. ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരും. ഭയം കാരണം ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഡോക്ടർമാർ ആഴ്‌ചയിൽ രണ്ടുദിവസമെത്തി കൗൺസിലിങ് നൽകി. എന്നാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ അവളെ അലട്ടി. എന്റെ ചിറകുകൾക്ക് കീഴിൽ തന്നെയാണ് അവൾ കഴിഞ്ഞിരുന്നത്. 10 മിനിറ്റ് പോലും അവളെ വിട്ട് മാറി നിൽക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല’– പെൺകുട്ടിയുടെ അമ്മ പറഞ്ഞു. 2023 മെയ് 15ന് എടിഎമ്മിലേക്ക് പോകവെയാണ് പെൺകുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്‌തത്.









0 comments