മണിപ്പൂരിൽ വീണ്ടും കലാപം; അഞ്ച് മരണം, പരിക്കേറ്റവർ നിരവധി, ആരെയും പിടികൂടാനായില്ല

ഇംഫാൽ: സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ മണിപ്പൂരിൽ വീണ്ടും വൻ സംഘർഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ വെടിവെപ്പിലും അക്രമ സംഭവങ്ങളിലുമായി അഞ്ച് പേർ കൊല്ലപ്പെട്ടു. ജിരിബാമിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലുമാണ് സംഘർഷം രൂക്ഷമായത്.
അക്രമികളിൽ ആരെയും ഇതുവരെ പിടികൂടാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. ഞായറാഴ്ച പുലർച്ചെ മുതൽ തുടങ്ങിയ വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു. ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. സംഘർഷത്തെത്തുടർന്ന് മേഖലയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇംഫാൽ താഴ്വരയിലും കുന്നിൻ മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകി. അക്രമികളെ കണ്ടെത്താൻ വൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന പാതകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനിന്നിരുന്ന ശാന്തതയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും ചോരക്കളമായി മാറുന്നത്. സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് മരണസംഖ്യ ഉയരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.









0 comments