മണിപ്പുരിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി
print edition മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാർച്ചിൽ സംഘർഷം; 22 പേർക്ക് പരിക്ക്

ഇംഫാലിൽ മുഖ്യമന്ത്രിയുടെ വീടിനുമുന്നില്‍ പ്രക്ഷോഭകരെ നേരിടുന്ന പൊലീസ്
ഇംഫാൽ: മെയ്‍ത്തീ സംഘടനയുടെ നേത-ൃത്വത്തിൽ ഇംഫാലിൽ മുഖ്യമന്ത്രി വൈ ഖേംചന്ദ് സിങ്ങിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജ്ജ് നടത്തി. 22 പേർക്ക് പരിക്കേറ്റു. ബിഷ്‍ണുപുരിൽ രണ്ട് കുട്ടികൾ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെയ്‍ത്തീ സംഘടനയായ കോകോമിയുടെ നേതൃത്വത്തിൽ നാലു വ്യത്യസ്ത റാലികളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ബംഗ്ലാവിന് രണ്ട് കിലോമീറ്റർ അകലെ വച്ച് റാലി പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
ഏപ്രിൽ ഏഴിന് ബിഷ്‍ണുപുരിലെ ത്രോങ്‍ലാബിയിൽ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബം ഇതുവരെ മൃതദേഹം ഏറ്റെടുത്തിട്ടില്ല. അഞ്ചുവയസുകാരനും ആറുമാസം പ്രായമുള്ള സഹോദരിയുമാണ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. മൃതദേഹം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി ഖേംചന്ദ് സിങ് കുടുംബത്തോട് അഭ്യർഥിച്ചു. രാഷ്ട്രപതി ഭരണം പിൻവലിച്ച് വീണ്ടും ബിജെപി സർക്കാർ അധികാരത്തിലേറിയതിനുപിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ രൂക്ഷമാകുകയായിരുന്നു. ഉഖ്രുൽ ജില്ലയിൽ വെള്ളിയാഴ്ച ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. 18ന് ദേശീയപാത 202ൽ രണ്ട് നാഗാ വിഭാഗക്കാരെ വെടിവച്ചുകൊന്നു.










0 comments