ബന്ദികളാക്കിയത് അധികവും സ്ത്രീകളെ
മണിപ്പൂരിൽ സായുധ സംഘങ്ങൾ ബന്ദികളാക്കിയ 28 പേരെ വിട്ടയച്ചു

image courtesy- ANI
ഇംഫാൽ: മണിപ്പൂരിലെ കാങ്‌പോക്‌പി, സേനാപതി ജില്ലകളിൽ സായുധ ഗ്രൂപ്പുകൾ ബന്ദികളാക്കിയ 28 പേരെ മോചിപ്പിച്ചു. കുക്കി, നാഗ വിഭാഗങ്ങളിൽപ്പെട്ടവരാണ് മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കാങ്‌പോക്‌പിയിൽ മൂന്ന് സഭാനേതാക്കൾ യാത്രാ മധ്യേ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നുള്ള സംഘർഷങ്ങളുടെ ഭാഗമായാണ് ഇവരെ ബന്ദികളാക്കി കൊണ്ടുപോയത്.
മോചിപ്പിക്കപ്പെട്ടവരിൽ കൊൻസാഖുൽ ഗ്രാമത്തിൽ നിന്നുള്ള 12 നാഗാ സ്ത്രീകളും, സേനാപതി ജില്ലയിൽ തടവിലാക്കപ്പെട്ട 14 കുക്കി വിഭാഗക്കാരും ഉൾപ്പെടുന്നു. കുക്കി വിഭാഗത്തിലെ 4 പുരുഷന്മാർ, 10 സ്ത്രീകൾ എന്നിങ്ങനെയാണ് ബന്ദികളാക്കപ്പെട്ടിരുന്നത്. ഡോൺ ബോസ്‌കോയിലെ രണ്ട് സലേഷ്യൻ ബ്രദർമാരെയും സായുധ സംഘങ്ങൾ വെവ്വേറെ സ്ഥലങ്ങളിൽ വെച്ച് മോചിപ്പിച്ചു.
Related News
ബുധനാഴ്ച കാങ്‌പോക്‌പിയിൽ സായുധ സംഘം നടത്തിയ വെടിവെപ്പിൽ മൂന്ന് ചർച്ച് ഭാരവാഹികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നോണി ജില്ലയിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഭാര്യക്ക് പരിക്കേൽക്കുകയും ചെയ്തതു. മേഖലയിൽ സംഘർഷം കടുത്തു. ഇതോടെയാണ് ഇരുവിഭാഗങ്ങളും ബന്ദികളായി ഗ്രാമീണരെ പിടിച്ച് കൊണ്ടുപോയത്.

മോചിപ്പിക്കപ്പെട്ടവരെ സുരക്ഷാ സേനയ്ക്ക് കൈമാറി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ പേര്‍ തടവിലുള്ളതായി സംശയമുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനും കൂടുതൽ അക്രമങ്ങൾ ഒഴിവാക്കാനുമായി സുരക്ഷാ ജാഗ്രത തുടരുന്നു.










0 comments