സംഭരണവും വിതരണവും പാളി
മാമ്പഴങ്ങളുടെ രാജാവിനെയും വഴിയിൽ തള്ളി; കണ്ണീരണിഞ്ഞ് കർഷകർ

"മാമ്പഴ കർഷക യോഗ ദിനം" ആന്ധ്ര പ്രദേശിലെ കർഷകർ കഴിഞ്ഞ യോഗ ദിനത്തിൽ നടത്തിയ പ്രതിഷേധ സമരത്തിന് പേരിട്ടത് അങ്ങിനെയാണ്. കലാവസ്ഥ കൂടി അനുകൂലമായി വന്നതോടെ ഇത്തവണ വിളവ് ഗംഭീരമായിരുന്നു. പക്ഷെ സംഭരണവും വിതരണവും പരാജയപ്പെട്ടതോടെ കർഷരുടെ പ്രതീക്ഷകൾ കരിഞ്ഞു.
പൾപ്പ് കമ്പനികൾ വില കുറച്ചു. ഇടനിലക്കാരെ ഇറക്കി കളിച്ച് ജയിച്ചു. അവസാനം കിലോയ്ക്ക് ആറു രൂപവരെയായി. തോതാപുരി ഇനം മാമ്പഴത്തിന് മിനിമം താങ്ങുവില (എംഎസ്പി) കിലോയ്ക്ക് ₹12 എന്ന നിലയിൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റൂർ ജില്ലയിലെ കർഷകർ സമരം തുടരുന്നതിനിടയിലാണ് ആറു രൂപ ചൂണ്ടയിട്ട് കമ്പനികൾ എത്തിയത്.
നേരത്തെ തക്കാളി കർഷകർ പ്രതിഷേധിച്ച പോലെ മാമ്പഴ ലോഡുകൾ വഴിയിൽ ഉപേക്ഷിച്ചാണ് അവർ ഒരു ഘട്ടം പ്രതിഷേധിച്ചത്. മമ്പഴ കർഷക യോഗ ദിനം പ്രഖ്യാപിച്ചതിന് എതിരെ വലിയ വായിൽ ഉപദേശം നൽകയിവർ പക്ഷെ അവരുടെ ജീവിതം കണ്ടില്ല. പ്രതിഷേധത്തിനായി ഒത്തുകൂടിയ നിരവധി കർഷകർ പ്രായമായവരാണെന്നും യോഗ പരിശീലനത്തിൽ പരിചയമില്ലാത്തവരാണ് എന്നുമാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സമരത്തോട് പ്രതികരിച്ചത്.

കിലോയ്ക്ക് 8 രൂപ നൽകണമെന്ന സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നിട്ടും, നിരവധി പൾപ്പ് യൂണിറ്റുകൾ കിലോയ്ക്ക് 6 രൂപയും ചില റാമ്പ് ഓപ്പറേറ്റർമാർ കിലോയ്ക്ക് 3 രൂപയും മാത്രമാണ് നൽകുന്നതെന്ന് കർഷകർ പറഞ്ഞു.
ആന്ധ്രാപ്രദേശ്, തമിഴ് നാട് കർണാടക, തെലങ്കാന എന്നിവയാണ് മാമ്പഴ കൃഷിയിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള തെക്കൻ സംസ്ഥാനങ്ങൾ, വടക്ക് ഭാഗത്ത് ഉത്തർപ്രദേശ് ആണ് മുന്നിൽ.
തമിഴ് നാട്ടിൽ രാജാവിനെയും വഴിയിൽ തള്ളി
തമിഴ് നാട്ടിൽ മാമ്പഴ കർഷകരുടെ പ്രതിഷേധം ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലിലും എത്തി. മാമ്പഴങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന അൽഫോൺസ മാമ്പഴം വിലയില്ലാതെ അവഗണിക്കപ്പെട്ടു. ലോറികളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട് വഴിയരികിൽ ചീയുന്ന അൽഫോൺസ മാമ്പഴ കൂനയുടെ ചിത്രം വൈറലായി. സംഭരണത്തിലെ പരാജയമാണ് കാരണമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് എത്തി.
തമിഴ്‌നാട് 1.46 ലക്ഷം ഹെക്ടറിൽ മാമ്പഴം കൃഷി ചെയ്യുന്നു, വാർഷിക ഉത്പാദനം ഏകദേശം 9.5 ലക്ഷം ടൺ ആണ്. ദേശീയ ഉൽപാദനത്തിന്റെ 4% ഇത് സംഭാവന ചെയ്യുന്നു. കൃഷ്ണഗിരി, ധർമ്മപുരി, ദിണ്ടിഗൽ, തേനി, തിരുവള്ളൂർ എന്നിവയാണ് തമിഴ്‌നാട്ടിലെ പ്രധാന മാമ്പഴ കൃഷി ജില്ലകൾ. അൽഫോൻസോ, തോതാപുരി അല്ലെങ്കിൽ ബംഗലോറ, ബംഗനപ്പള്ളി, നീലം. ഇമാം പസന്ദ്, റുമാനി, സെന്തുര തുടങ്ങിയ ഇനങ്ങളാണ് പ്രസിദ്ധം.

രുചിയിലെ രാജകീയ ഇനങ്ങൾക്ക് കിലോയ്ക്ക് 20 രൂപ എങ്കിലും ലഭിക്കണമെന്നാണ് ഇവിടെ കർഷകരുടെ ആവശ്യം. പക്ഷെ 8 മുതൽ 9 രൂപ വരെ മാത്രമേ കമ്പനികൾ നൽകുന്നുള്ളൂ. സിപിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള തമിഴ്നാട് വിവസായിഗൽ സംഘം ജനറൽ സെക്രട്ടറി പി എസ് മസിലാമണി ആന്ധ്രാപ്രദേശിന്റെ മാതൃകയിൽ മാമ്പഴത്തിന് കിലോയ്ക്ക് 4 രൂപ സബ്സിഡി നൽകണമെന്ന് ആവശ്യപ്പെട്ടു.
“വലിയ ആധിക്യമുണ്ടെങ്കിൽ, പരിമിതമായ കാലയളവിലേക്ക് സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ മാമ്പഴ ജ്യൂസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ആവശ്യം ഉയർന്നു. ഇതിനിടെ, ജൂൺ 20 ന് ശേഷം, മാമ്പഴത്തിന്റെ മധുരം (TSS) 20% ബ്രിക്സിലെത്തുമ്പോൾ കർഷകരിൽ നിന്ന് സംഭരണം വർധിപ്പിക്കാം എന്ന വാദമാണ് തമിഴ്നാട് കൃഷി സെക്രട്ടറി വി ദക്ഷിണാമൂർത്തിയുമായുള്ള ചർച്ചയിൽ കമ്പനി പ്രതിനിധികൾ ഉയർത്തിയത്.

മാമ്പഴത്തിന്റെ തലസ്ഥാനം എന്നറിയപ്പെട്ട കൃഷ്ണഗിരി ജില്ലയിൽ കിലോയ്ക്ക് നാല് മുതൽ മൂന്നു രൂപവരെയായി വില താഴ്ത്തിയിരുന്നു. സിപിഐ എം, പിഎംകെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ആന്ധ്രാപ്രദേശിന്റെ മാതൃകയിൽ മാമ്പഴത്തിന് താങ്ങുവില ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ആന്ധ്രാപ്രദേശിൽ സർക്കാർ കിലോയ്ക്ക് നാല് രൂപ സബ്സിഡി പ്രഖ്യാപിച്ചപ്പോൾ ഇത് ചേർത്ത് പൾപ്പ് വ്യവസായികൾ കിലോയ്ക്ക് എട്ട് രൂപ നൽകുമെന്ന ധാരണ ഉണ്ടാക്കിയിരുന്നു.
ഇടനില ചൂഷണങ്ങളും
അതേസമയം ബ്രോക്കർമാരെ രംഗത്ത് ഇറക്കിയാണ് പൾപ് വ്യവസായികൾ മാങ്ങ ശേഖരിക്കുന്നത്. ആരു വാങ്ങിക്കുന്നു. എവിടെ പോകുന്നു എന്നറിയില്ല. നേരത്തെ നേരിട്ട് വാങ്ങിയപ്പോൾ വിലപേശൽ ശേഷി കുറഞ്ഞതാണ് ബ്രോക്കർമാരെ രംഗത്തിറക്കാൻ കാരണമായത്.

പൂനെയിലെ കാർഷിക ഉൽപാദന വിപണി സമിതിയുടെ കണക്കനുസരിച്ച് ഏകദേശം 6,000 മുതൽ 6,500 വരെ പെട്ടി അൽഫോൻസോ മാമ്പഴങ്ങൾ എത്തിയിരുന്നത് ഇരട്ടിയായി. 4 മുതൽ 8 ഡസൻ മാമ്പഴങ്ങൾ അടങ്ങിയ പെട്ടികളുടെ വില 1,800 മുതൽ 4,800 രൂപ വരെ ആയിരുന്നു. ഇത് 25 മുതൽ 30% വരെ കുറഞ്ഞു. ചില്ലറ വിൽപ്പന വിപണികളിൽ, ചില സ്ഥലങ്ങളിൽ ഒരു ഡസൻ മാമ്പഴം 300 മുതൽ 500 രൂപ വരെ മാത്രം വിലയ്ക്കാണ് വിൽക്കുന്നത് കഴിഞ്ഞ വർഷത്തെ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കുത്തനെ ഇടിവാണ് റിപ്പോർട് ചെയ്തത്.
അതേസമയം പരമ്പരാഗത രീതിയിലുള്ള വൻ മാർക്കറ്റുകളിൽ നിന്ന് മാറിയുള്ള കേന്ദ്രങ്ങളിൽ മാമ്പഴ വില ഉയർന്ന് തന്നെ നിൽക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിലേക്കുള്ള സംഭരണ വിതരണ ശൃംഖല പൊട്ടിപ്പോയതിന്റെ ദുരിതഫലവും കർഷകരാണ് അനുഭവിക്കുന്നത്. പ്രാദേശിക തലങ്ങളിൽ കേടുകൂടാതെ ദീർഘകാലം സംഭരിച്ച് വിതരണത്തിന് എത്തിക്കാനുള്ള ശ്രംഖല കേന്ദ്രസർക്കാരിന്റെ വാഗ്ദാനമായിരുന്നു.









0 comments