മംഗളൂരുവിൽ വീട് തകർന്ന് മൂന്ന് മരണം; ദുരന്തം കനത്ത മഴയിൽ

ബംഗളൂരു: കർണാടകത്തിലെ മംഗളൂരുവിൽ വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു. ബാലകൃഷ്ണ (48), അൽക (14), അനുഷ (11) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെ കനത്ത മഴയെത്തുടർന്ന് മംഗളൂരു കങ്കനാടിയിലെ നാഗോരിയിലുള്ള വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിൽ തകർന്ന് താഴെയുള്ള വാടക വീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ 20 വർഷമായി ഇവിടെ താമസിക്കുന്ന ബിഹാർ സ്വദേശികളായ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.
പ്രദേശത്തെ നാല് വാടക വീടുകളുടെ പിൻഭാഗത്തെ മതിലുകൾ തകർന്നു. ഇതിൽ രണ്ട് കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബുധനാഴ്ച തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി യു ടി ഖാദർ അറിയിച്ചു.










0 comments