ഫീസ് വിവരങ്ങൾ നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തണം; സ്വകാര്യ സ്കൂളുകൾക്ക് കര്‍ശന നിര്‍ദ്ദേശവുമായി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: മുഴുവൻ സ്വകാര്യ സ്കൂളുകളും സർക്കാർ നിശ്ചയിച്ചിട്ടുള്ള ട്യൂഷൻ ഫീസ് വിവരങ്ങൾ സ്കൂൾ നോട്ടീസ് ബോർഡുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ചില സ്വകാര്യ സ്കൂളുകൾ നിശ്ചിത മാനദണ്ഡങ്ങൾ ലംഘിച്ച് രക്ഷിതാക്കളിൽ നിന്ന് വൻതുക ഈടാക്കുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.
വേനലവധിക്ക് ശേഷം ജൂൺ 4-ന് സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സ്കൂളുകൾ തുറക്കാനിരിക്കെയാണ് ഉത്തരവ്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പതിമൂവായിരത്തിലധികം വരുന്ന അംഗീകൃത സ്വകാര്യ സ്കൂളുകൾക്ക് ഉത്തരവ് ബാധകമാവും. സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയാൽ അത്തരം സ്കൂളുകളുടെ അംഗീകാരം ഉടനടി റദ്ദാക്കും.
അഡ്മിഷൻ സമയത്തോ മറ്റോ 'മറഞ്ഞിരിക്കുന്ന ഫീസുകൾ' ഈടാക്കുന്നത് അടിയന്തരമായി നിർത്തലാക്കണം.
തമിഴ്നാട് സ്കൂൾ ഫീസ് നിയന്ത്രണ നിയമ ഭേദഗതി (Tamil Nadu Schools Regulation of Collection of Fee Amendment Act) പ്രകാരമാണ് നടപടികൾ ശക്തമാക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വിദഗ്ധരും അടങ്ങുന്ന സമിതിയാണ് ഓരോ സ്കൂളിലെയും സ്റ്റാൻഡേർഡ് ഫീസ് നിശ്ചയിക്കുന്നത്.











0 comments