ഇൻസ്റ്റഗ്രാം സൗഹൃദം അവസാനിപ്പിച്ചതിൽ പക; വെറും 47 സെക്കൻഡിനിടെ 19കാരിയെ 14 തവണ കുത്തി യുവാവ്

പ്രതീകാത്മക ചിത്രം
ഉജ്ജയിൻ: കോളജ് വിദ്യാർഥിനിയെ യുവാവ് റോഡിലിട്ട് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴിയുള്ള സൗഹൃദം അവസാനിപ്പിച്ചതിനും വിവാഹാഭ്യർഥന നിരസിച്ചതിനുമാണ് പെൺകുട്ടിയെ യുവാവ് ആക്രമിച്ചത്. വെറും 47 സെക്കൻഡിനുള്ളിൽ 14 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തിയത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരി നിലവിൽ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലാണ്. ഒന്നാം വർഷ ബി എ വിദ്യാർഥിനിയായ പൂജയാണ് ആക്രമിക്കപ്പെട്ടത്. പഠനത്തോടൊപ്പം ഫാർമസിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു പൂജ. ജോലിക്ക് പോകുന്നതിനിടെ പ്രതിയായ സുനിൽ ജരോലിയ (21) പൂജയെ തടഞ്ഞുനിർത്തുകയും, സംസാരിക്കാൻ കൂട്ടാക്കാതിരുന്നതോടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അതിക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൂജയെ വിവാഹം കഴിക്കാൻ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 ദിവസമായി പൂജ തന്റെ ഫോൺ കോളുകൾ ബ്ലോക്ക് ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചത്. സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളിൽ പ്രതിയായ സുനിൽ ജരോലിയെ പോലീസ് പിടികൂടി.
പോലീസിനെ കണ്ട് രക്ഷപ്പെടാൻ മതിൽ ചാടിക്കടക്കുന്നതിനിടെ പ്രതിയുടെ കാൽ ഒടിഞ്ഞു. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി. വിദഗ്ധ ചികിത്സയ്ക്കായി പാട്ടിദാർ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്.









0 comments