പാവയ്ക്ക വിഭവത്തെ ചൊല്ലി തർക്കം; മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊലപ്പെടുത്തി

എ ഐ പ്രതീകാത്മക ചിത്രം
ചന്ദ്രപൂർ: അത്താഴത്തിന് പാവയ്ക്ക കറിയുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലാണ് സംഭവം. ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു. ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്.
സംഭവ ദിവസം, മദ്യപിച്ചെത്തിയ ജഗദീഷ് അമ്മയോട് അത്താഴത്തെ ചൊല്ലി വഴക്കിട്ടു. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചു. തുടർന്ന് ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മർദനമേറ്റ സുമിത്ര സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് ഇയാൾ അയൽവാസികളോട് പറഞ്ഞെങ്കിലും മദ്യപിച്ച് പറയുകയായിരിക്കുമെന്ന് കരുതി അവരെല്ലാം ആദ്യം അതിനെ അവഗണിച്ചു. എന്നാൽ സംശയം തോന്നിയ ചിലരാണ് പൊലീസിൽ വിവരമറിയിച്ചത്. ശേഷം പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.










0 comments