വിമത ഗ്രൂപ്പിൽ വിള്ളലുകൾ; മമതയെ ഉപദേശകയാക്കി ഒതുക്കിയതിൽ എതിർപ്പ്

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമത ബാനർജിയുമായി ഇടഞ്ഞ്, ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ അറുപതോളം എംഎൽഎമാർ ചേർന്ന് രൂപീകരിച്ച വിമത ഗ്രൂപ്പില്‍ വിള്ളലുകള്‍. ബുധനാഴ്ച പ്രതിപക്ഷ നേതാവായി അധികാരമേറ്റതിന് ശേഷം, തൃണമൂൽ വിഭജിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഋതബ്രത മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.നിലവിൽ പ്രതിപക്ഷ നേതാവായ ഋതബ്രത, മമതയെ 'മുഖ്യ ഉപദേശക' എന്ന പദവിയിലേക്ക് 'ഒതുക്കിയതിൽ' വിമത ക്യാമ്പിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
1998-ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് പാർട്ടി കെട്ടിപ്പടുത്ത മമതയോട് ഇപ്പോഴും കൂറ് പുലർത്തുന്ന നിരവധി എംഎൽഎമാർ വിമത ക്യാമ്പിലുണ്ട്. യഥാർത്ഥത്തിൽ, വിമത എംഎൽഎമാർക്ക് മമതയോടായിരുന്നില്ല എതിർപ്പ്; മറിച്ച് അവരുടെ അനന്തരവനും പാർട്ടി അധ്യക്ഷനുമായ അഭിഷേക് ബാനർജിയോടും അദ്ദേഹത്തിന്റെ നേതൃശൈലിയോടുമായിരുന്നു.
സ്പീക്കർക്ക് നൽകിയ കത്തിൽ മമതയാണ് പാർട്ടി അധ്യക്ഷയെന്ന് വിമത സംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ മമത ഒരു 'ഉപദേശക' ആയി പ്രവർത്തിക്കണമെന്ന ഋതബ്രതയുടെ നിർദ്ദേശമാണ് അസ്വസ്ഥതയ്ക്ക് കാരണമായത്. 'ഈ പ്രതിപക്ഷ മുന്നണിയുടെ മുഖ്യ ഉപദേശകയായിരിക്കാൻ ഞങ്ങൾ മമത ബാനർജിയോട് അഭ്യർത്ഥിക്കും.' എന്നാണ് ഋതബ്രത പറഞ്ഞത്.
മമതയുടെ നേതൃത്വത്തിൽ പാർട്ടി തുടരുമെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. അവർ കേവലം ഒരു ഉപദേശകയല്ല. അവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.' - വിമത എംഎൽഎയായ ഗുൽഷൻ മല്ലിക് പറഞ്ഞു. മമതയെ പാർട്ടിയുടെ പരമോന്നത നേതാവായി അംഗീകരിച്ചില്ലെങ്കിൽ ചിലർ ഈ വിമത ഗ്രൂപ്പിൽനിന്നും പുറത്തുപോയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.










0 comments