print edition ലോക്സഭാ സ്പീക്കർക്ക് കത്തുനൽകി; രാത്രി മുറിയില്‍നിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന് മഹുവ മൊയ്‌ത്ര

കൊൽക്കത്ത: ബംഗാളിലെ കൃഷ്‌ണനഗറിലെ സർക്കാർ സർക്യൂട്ട് ഹൗസിൽ ഒൗദ്യോഗികമായി അനുവദിച്ച മുറിയിൽനിന്ന് രാത്രിയിൽ ഇറക്കിവിടാൻ ജില്ലാ ഭരണകേന്ദ്രം ശ്രമിച്ചതായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര. സംഭവത്തിൽ മൊയ്‌ത്ര ലോക്‌സഭാ സ്പീക്കർക്ക് കത്തുനൽകി. വെള്ളി വൈകിട്ട് മുറി അനുവദിച്ച് ഭക്ഷണവും നൽകി മണിക്കൂറുകൾക്കുശേഷം ‘മുകളിൽനിന്നുള്ള നിർദേശപ്രകാര’മെന്ന് പറഞ്ഞ് അധികൃതർ പുറത്താക്കാൻ ശ്രമിച്ചെന്ന് കത്തിൽ പറഞ്ഞു. ഒഴിയാൻ വിസമ്മതിച്ചതോടെ രാത്രി 11ന് ‘ജയ്‌ശ്രീറാം’ വിളികളോടെ ആൾക്കൂട്ടം പുറത്തുനിലയുറപ്പിച്ചെന്നും അവർ പറഞ്ഞു.
പാർലമെന്റ് പിരിഞ്ഞതിനുശേഷം സ്വന്തം മണ്ഡലത്തിലെത്തിയ മഹുവ സർക്യൂട്ട് ഹൗസിൽ ഔദ്യോഗികമായി മുറിയെടുത്ത് താമസിക്കുകയായിരുന്നു. എന്നാൽ, വാർഷിക അറ്റകുറ്റപ്പണിയെന്ന നിസ്സാരകാരണം പറഞ്ഞാണ് അർധരാത്രിയിൽ മുറിയൊഴിയാൻ ജില്ലാ ഭരണകേന്ദ്രം ആവശ്യപ്പെട്ടത്.
ജനാധിപത്യ മര്യാദയുടെ ലംഘനം: കെ രാധാകൃഷ്‌ണൻ
തൃണമൂൽ കോൺഗ്രസ് ലോക്‌സഭാംഗം മഹുവാ മൊയ്‌ത്രയോട് സർക്യൂട്ട് ഹൗസിൽ നിന്ന് അർധരാത്രി ഒഴിയാൻ ആവശ്യപ്പെട്ട പശ്‌ചിമ ബംഗാളിലെ കൃഷ്‌ണനഗർ ജില്ലാ ഭരണകേന്ദ്രത്തിന്റെ നടപടിയിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണൻ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കത്തയച്ചു.
വനിതാ എംപിയോടുള്ള ഈ നടപടി പാർലമെന്ററി അവകാശങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും ലംഘനവുമാണ്. മഹുവയ്‌ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തുന്നതിനായി വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും കെ രാധാകൃഷ്‌ണൻ കത്തിൽ ആവശ്യപ്പെട്ടു.









0 comments