മൃതദേഹവുമായി മേൽക്കൂരയിൽ കഴിഞ്ഞത് നാല് മണിക്കൂർ; മഹാരാഷ്ട്രയിൽ പ്രളയക്കെടുതി രൂക്ഷം

Photo:NDTV
പാൽഘർ : മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പ്രളയക്കെടുതിക്കിടെ മനസാക്ഷിയെ നടുക്കുന്ന സംഭവം. വീട് പൂർണമായും വെള്ളത്തിനടിയിലായതിനെത്തുടർന്ന്, മരിച്ച ബന്ധുവിന്റെ മൃതദേഹവുമായി ഒരു കുടുംബത്തിന് മണിക്കൂറുകളോളം മേൽക്കൂരയിൽ അഭയം തേടേണ്ടി വന്നു. പാൽഘറിലെ ദേവിപദയിലാണ് ദാരുണമായ സംഭവം നടന്നത്.
ദേവിപദ സ്വദേശിയായ അനുസ്യ മനോഹർ ലീലകയുടെ (55) മരണത്തിന് പിന്നാലെയാണ് പ്രദേശത്ത് പെട്ടെന്ന് പ്രളയജലം ഉയർന്നത്. മിനിറ്റുകൾക്കകം വീടിന്റെ താഴത്തെ നില പൂർണമായും വെള്ളത്തിനടിയിലായി. താഴെ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെ, മൃതദേഹവുമേന്തി കുടുംബാംഗങ്ങൾ ടിൻ ഷീറ്റ് മേഞ്ഞ മേൽക്കൂരയിലേക്ക് കയറുകയായിരുന്നു.
നാല് മണിക്കൂറോളമാണ് ഈ കുടുംബം മേൽക്കൂരയിൽ കഴിഞ്ഞത്. പിന്നീട് സാഹചര്യം നിയന്ത്രണവിധേയമായ ശേഷമാണ് ഇവരുടെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ദുരിതബാധിതരായ ഈ കുടുംബത്തിന് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വലിയ ജനരോഷമാണ് ദേവിപദയിൽ ഉയരുന്നത്.










0 comments