ഒരു ലക്ഷം രൂപയുടെ കടം 74 ലക്ഷമായി; കടക്കെണിയിലായ കർഷകൻ വൃക്ക വിറ്റു

മുംബൈ: കടക്കെണിയിൽ നിന്ന് കരകയറാനായി വൃക്ക വിറ്റ് കർഷകൻ. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലാണ് ഒരു ലക്ഷം രൂപയുടെ വായ്പ പലിശ കയറി 74 ലക്ഷമായതിനെ തുടർന്ന് കടം വീട്ടാനായി കർഷകൻ തന്റെ വൃക്ക വിറ്റത്.
കൃഷി ആവശ്യങ്ങൾക്കായി പത്ത് വർഷം മുമ്പാണ് കർഷകൻ പ്രാദേശിക പലിശക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ കൃഷിനാശവും സാമ്പത്തിക പ്രതിസന്ധിയും കാരണം തിരിച്ചടവ് മുടങ്ങി. ഇതിനിടെ കൊള്ളപ്പലിശക്കാരുടെ ഭീഷണി രൂക്ഷമായി.
ഒരു ലക്ഷം രൂപയുടെ കടം പലിശയും പിഴപ്പലിശയും ചേർന്ന് 74 ലക്ഷം രൂപയായി വർദ്ധിച്ചതായാണ് പലിശക്കാർ അവകാശപ്പെട്ടത്. കടം തീർക്കാൻ മറ്റ് വഴികളില്ലാതെ വന്നതോടെയാണ് തന്റെ ഒരു വൃക്ക വിൽക്കാൻ കർഷകൻ തീരുമാനിച്ചത്.
വൃക്ക വിറ്റ് കിട്ടിയ തുക പലിശക്കാർക്ക് നൽകിയെങ്കിലും ഭീഷണി അവസാനിച്ചിട്ടില്ലെന്ന് കർഷകൻ പറയുന്നു. പലിശക്കാർ തന്റെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം തെരുവിലാകുമെന്നും അദ്ദേഹം പറയുന്നു.
സംഭവം പുറത്തറിഞ്ഞതോടെ വൻ പ്രതിഷേധമാണ് ഉയരുന്നത്. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളും കടക്കെണിയും വീണ്ടും ചർച്ചയാകുകയാണ്. പലിശ മാഫിയക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കർഷകന്റെ ഭൂമി തിരിച്ചുനൽകാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ട് വിവിധ കർഷക സംഘടനകൾ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










0 comments