print edition തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കൂ ; മഹാരാഷ്ട്രയിൽ മഹാമാർച്ച്

മഹാരാഷ്ട്രയിലെ ദഹാനു താലൂക്കിലെ ചരോട്ടിയിൽനിന്ന് സിപിഐ എം നേതൃത്വത്തിൽ ബഹുജന മാർച്ച് ആരംഭിച്ചപ്പോൾ
മുംബൈ
തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ സിപിഐ എം നേതൃത്വത്തിലുള്ള ബഹുജന മാർച്ച് ആരംഭിച്ചു. ദഹാനു താലൂക്കിലെ ചരോട്ടിയിലാണ് ആയിരങ്ങൾ അണിനിരന്ന മാർച്ച് തുടങ്ങിയത്. മാർച്ച് ചൊവ്വാഴ്ച പാൽഘർ ജില്ലാ കലക്ടറേറ്റിലെത്തും. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അനിശ്ചിതകാല ധർണ നടത്തുമെന്നു പ്രവർത്തകർ അറിയിച്ചു.
വനാവകാശ നിയമം കർശനമായി നടപ്പാക്കുക, കൃഷിഭൂമി കർഷകരുടെ പേരിലാക്കുക, സ്മാർട്ട് മീറ്റർ പദ്ധതി റദ്ദാക്കുക, വധ്വാൻ തുറമുഖപദ്ധതിയും മുർബെ തുറമുഖപദ്ധതിയും ഉപേക്ഷിക്കുക, കുടിവെള്ള– ജലസേചന സൗകര്യങ്ങൾ ഉറപ്പാക്കുക, വിദ്യാഭ്യാസം തൊഴിൽ–ആരോഗ്യ മേഖലകളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക- തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
എഐകെസ്, സിഐടിയു, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ആദിവാസി അധികാർ രാഷ്ട്രീയ മഞ്ച് -എന്നീ സംഘടനകളാണ് മാർച്ചിൽ അണിനിരന്നത്.
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ അശോക് ധാവ്‌ളെ, മറിയം ധാവ്‌ളെ, മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അജിത് നവാളെ, സിഐടിയു സംസ്ഥാന സെക്രട്ടറി വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. പൊളിറ്റ്ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ചൊവ്വാഴ്ച മാർച്ചിൽ പങ്കെടുക്കും.










0 comments