കുംഭമേളയിൽ വീണ്ടും തീപിടിത്തം; കത്തിനശിച്ചത് അനധികൃതമായി കെട്ടിയ ടെന്റുകൾ

ലഖ്നൗ: കുംഭമേളയിൽ വീണ്ടും തീപിടുത്തം. സെക്ടർ-22-ൽ തീപിടിത്തത്തിൽ നിരവധി പന്തലുകൾ കത്തിനശിച്ചു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അഗ്നിശമനസേന യഥാസമയം തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തീപിടിത്തത്തിൽ 15 ടെന്റുകൾ കത്തിനശിച്ചതായാണ് വിവരം. അനധികൃതമായി നിർമിച്ച ടെന്റുകളാണ് തീപിടുത്തത്തിൽ കത്തിനശിച്ചതെന്ന് അഗ്നിശമന വകുപ്പ് ഓഫീസർ പ്രമോദ് ശർമ്മ പറഞ്ഞു. ഇതിനു മുമ്പും രണ്ടുതവണ കുംഭമേളയിൽ തീപിടിത്തം സംഭവിച്ചിട്ടുണ്ട്. കുംഭമേളയുടെ സെക്ടർ രണ്ടിൽ രണ്ട് കാറുകൾക്ക് തീപിടിച്ചിരുന്നു. സംഭവത്തിൽ ആളപായമില്ല.
കഴിഞ്ഞ ദിവസം കുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിച്ചതായി യുപി സർക്കാർ സ്ഥിരീകരിച്ചിരുന്നു. അമാവാസി ദിവസം പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ– യമുന സംഗമസ്ഥാനത്ത് സ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ് ദുരന്തമുണ്ടായത്.
വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടി. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ് സർക്കാർ അവകാശപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടിയായി വിശേഷിപ്പിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻപരസ്യം നൽകി. കുംഭമേള നടത്തിപ്പിന്റെ പേരിൽ രാഷ്‌ട്രീയമുതലെടുപ്പിന് ബിജെപി ശ്രമിച്ചുവരികയായിരുന്നു.









0 comments