ലിവിങ് ഇൻ റിലേഷൻഷിപ്പ്; സ്ത്രീകൾക്ക് 'ഭാര്യ' എന്ന പദവി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ലിവിങ് ഇൻ റിലേഷൻഷിപ്പുകൾ ഇന്ത്യൻ സമൂഹത്തിന് വലിയൊരു 'സാംസ്കാരിക ആഘാത'മാണെന്ന് മദ്രാസ് ഹൈക്കോടതി. എന്നാൽ ഇന്ന് ഇത്തരം ബന്ധങ്ങൾ എല്ലായിടത്തും വ്യാപകമാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിരീക്ഷണം. ലിവിങ് ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ അവർക്ക് 'ഭാര്യ' എന്ന പദവി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാർ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുമ്പോൾ സ്ത്രീകൾ വലിയ രീതിയിലുള്ള സാമൂഹികവും നിയമപരവുമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുവതലമുറ ഇത്തരം ബന്ധങ്ങളെ ആധുനികതയുടെ ഭാഗമായി കാണുന്നുണ്ടെങ്കിലും, വിവാഹത്തിനുള്ള നിയമപരമായ സംരക്ഷണം ഇതിനില്ലെന്ന് പലരും വൈകിയാണ് തിരിച്ചറിയുന്നത്.
ബന്ധം വഷളാകുമ്പോൾ പുരുഷന്മാർ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുന്നത് പതിവാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് ശ്രീമതി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 69 പ്രകാരം വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുന്നത് കുറ്റകരമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
വിവാഹം സാധ്യമല്ലെങ്കിൽ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ പുരുഷന്മാർ തയ്യാറാകണം. പുരാതന ഇന്ത്യൻ പാരമ്പര്യത്തിലെ ഗാന്ധർവ്വ വിവാഹത്തിന് സമാനമായി ലിവിങ് ഇൻ ബന്ധങ്ങളെ കാണാമെന്നും അതിനാൽ സ്ത്രീകൾക്ക് അർഹമായ അവകാശങ്ങൾ നൽകണമെന്നും കോടതി നിരീക്ഷിച്ചു.









0 comments