ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. പ്രദേശത്ത് മലിനീകരണത്തിന്റെ വ്യാപനം തടയാൻ പ്രത്യേക സംഘങ്ങളെ നിയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. മലിന ജലത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം പരിശോധന തുടങ്ങി.
ഒരു പ്രത്യേക പ്രദേശത്ത് സാധാരണയേക്കാൾ കൂടുതൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് മലിനജല ദുരന്തത്തെ പകർച്ചവ്യാധിയായ പ്രഖ്യാപിച്ചത്. മലിനീകരണം ഒരു ഉറവിടത്തിൽ നിന്നാണോ അതോ ഒന്നിലധികം പോയിന്റുകളിൽ നിന്നാണോ ഉണ്ടായതെന്ന് നിർണ്ണയിക്കാൻ കേന്ദ്രസംഘം പരിശോധിച്ചുവരികയാണ്.
കൊൽക്കത്തയിൽ നിന്നുള്ള സംഘം നൂതന ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് വ്യത്യസ്തയിടങ്ങളിൽ നിന്ന് ജല സാമ്പിളുകൾ ശേഖരിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. ബാധിത മേഖലയിലെ നർമ്മദ ജലവിതരണം നിർത്തിവച്ചിരിക്കുകയാണ്. പൈപ്പ്‌ലൈനുകൾ പൂർണ്ണമായും മാലിന്യമുക്തമാണെന്ന് വിദഗ്ധർ ഉറപ്പ് നൽകിയതിന് ശേഷം മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.
ഭഗീരത്പുര പ്രദേശത്തെ 32 ബീറ്റുകളായി വിഭജിച്ച് സൂക്ഷ്മതലത്തിൽ പ്രതിസന്ധി കൈകാര്യം ചെയ്തി വരുന്നുവെന്ന് ഉദ്യോസ്ഥർ അറിയിച്ചു. ഓരോ ബീറ്റിലും സർക്കാർ, സ്വകാര്യ കുഴൽക്കിണറുകളുടെ നിർബന്ധിത ക്ലോറിനേഷൻ ഉറപ്പാക്കാൻ സംഘങ്ങളെ നിയോഗിച്ചു. ബേസ്മെന്റ് സ്റ്റോറേജ് ടാങ്കുകൾ (ഹോജ്) വറ്റിച്ച് വൃത്തിയാക്കാൻ താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് പുനരുപയോഗത്തിന് മുമ്പ് പ്രൊഫഷണൽ ക്ലോറിനേഷൻ നടത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തു. ഉജ്ജൈൻ ഡിവിഷൻ റവന്യൂ കമീഷണർ ആശിഷ് സിങ്ങിനാണ് സസ്പെൻഷൻ. ഇൻഡോറിലെ ജലമലിനീകരണ പ്രതിസന്ധിക്കിടെ മന്ത്രി കൈലാഷ് വിജയവർഗിയയുടെ വിവാദ പരാമർശവും കോൺഗ്രസിന്റെ ആരോപണങ്ങളും ഔദ്യോഗിക ഉത്തരവിൽ പരാമർശിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.










0 comments