ലഖ്‌നൗവിൽ വെജിറ്റേറിയൻ ബിരിയാണി കടയിലെ ഫ്രീസറിൽ യുവാവിന്റെ മൃതദേഹം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അടച്ചിട്ടിരുന്ന വെജിറ്റേറിയൻ ബിരിയാണി കടയിലെ ഡീപ്പ് ഫ്രീസറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബക്ഷി കാ തലാബ് പ്രദേശത്തെ ജിസിആർജി കോളേജ് ഗേറ്റിന് സമീപമുള്ള കടയിലാണ് സംഭവം. ബിഷൻപൂർ സ്വദേശിയായ വിജയ് പാൽ (38) ആണ് മരിച്ചത്.
കടയുടമയായ ശനി റാവത്തിന്റെ പിതാവ് മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കട തുറന്ന ഉടമ ഫ്രീസർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.
മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. മരിച്ച വിജയ് പാലിന്റെ പോക്കറ്റിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിജയ് പാൽ തന്റെ ഭാര്യയുമായി അഞ്ച് വർഷമായി വേർപിരിഞ്ഞു കഴിയുകയാണെന്നും മദ്യപാന ശീലമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇയാളെ കാണാതായത്. കട പ്ലാസ്റ്റിക് ഷീറ്റുകളും ടാർപോളിനും കൊണ്ട് മറച്ച താൽക്കാലിക നിർമ്മിതിയായതിനാൽ ഇയാൾ എങ്ങനെ അകത്തുകയറി എന്നും ഫ്രീസറിനുള്ളിലായി എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫ്രീസറിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗോപാൽ കൃഷ്ണ ചൗധരി അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.










0 comments