പാചകവാതക പ്രതിസന്ധി; പൈപ്പ് ഗ്യാസ് കണക്ഷൻ ലഭ്യമായ ഇടങ്ങളിൽ എൽപിജി വിതരണം നിർത്താൻ കേന്ദ്ര ഉത്തരവ്

ന്യൂഡൽഹി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ ലഭ്യമായ പ്രദേശങ്ങളിൽ പാചകവാതക സിലിണ്ടറുകളുടെ വിതരണം നിർത്തലാക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. പിഎൻജി കണക്ഷൻ എടുക്കാൻ തയ്യാറാകാത്ത വീടുകൾക്ക് മൂന്ന് മാസത്തിന് ശേഷം എൽപിജി സിലിണ്ടറുകൾ നൽകുന്നത് അവസാനിപ്പിക്കാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശം.
പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന എൽപിജി ക്ഷാമം പരിഹരിക്കാനാണ് ഈ നടപടി. വിവിധ പ്രദേശങ്ങളിൽ പിഎൻജി പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും വിതരണ ശൃംഖല വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ള 'നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026' മാർച്ച് 24-നാണ് പുറത്തിറക്കിയത്.
കണക്ഷൻ നൽകുന്നതിന് സാങ്കേതിക തടസ്സങ്ങളുള്ള വീടുകൾക്ക് എൻഒസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തുടർന്നും എൽപിജി ലഭ്യമാകും. ഹൗസിംഗ് സൊസൈറ്റികൾക്കും മറ്റും പിഎൻജി പൈപ്പ് ലൈൻ സ്ഥാപിക്കാൻ മൂന്ന് ദിവസത്തിനുള്ളിൽ അനുമതി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
വിദേശത്തു നിന്നുള്ള എൽപിജി ഇറക്കുമതിയിലുണ്ടായ കുറവ് കണക്കിലെടുത്ത്, പിഎൻജി ലഭ്യമായ നഗരങ്ങളിലെ എൽപിജി സിലിണ്ടറുകൾ പൈപ്പ് ലൈൻ സൗകര്യമില്ലാത്ത ഉൾപ്രദേശങ്ങളിലേക്ക് തിരിച്ചുവിടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും 'ഗ്യാസ് ക്രൈസിസ്' എന്ന പേരിൽ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കരുതെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.










0 comments