തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: ഇടതുപക്ഷ പാർടികൾ സ്വതന്ത്രമായി മത്സരിക്കും

സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം മാധ്യമങ്ങളോട് സംസാരിക്കുന്നു
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുകളിൽ ഇടതുപക്ഷ പാർടികൾ സ്വതന്ത്രമായി മത്സരിക്കുമെന്ന് സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം. ചൊവ്വാഴ്ച ചെന്നൈയിൽ സിപിഐ, സിപിഐ എം, സിപിഐ (എംഎൽ) എന്നിവയുടെ സംസ്ഥാന സെക്രട്ടറിമാർ പങ്കെടുക്കുന്ന യോഗത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
എഐഎഡിഎംകെ-ബിജെപി സഖ്യം, ഡിഎംകെ സഖ്യം, ടിവികെ സഖ്യം എന്നിങ്ങനെ മൂന്ന് മുന്നണികൾ ഇതിനകം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇടതുപക്ഷ പാർടികൾ ഇവയിലൊന്നും ഉൾപ്പെടുന്നില്ല. അതിനാലാണ് ഇടതുപക്ഷ പാർടികൾ ഓരോ സീറ്റിലും മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ബുധനാഴ്ചയാണ്. അതിനി മുമ്പായി തീരുമാനങ്ങളെടുക്കുമെന്നും പി ഷൺമുഖം കൂട്ടിച്ചേർത്തു.
മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ടിവികെ സ്ഥാനാഥികളെ മുഖ്യമന്ത്രിയും പാർടി അധ്യക്ഷനുമായ വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുൻ എഐഎഡിഎംകെ എംഎൽഎയും ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കെ മരഗതം കുമരവേൽ മധുരാന്തകം (എസ്‌സി) മണ്ഡലത്തിലും, മുൻ എഐഎഡിഎംകെ എംഎൽഎയും നിലവിൽ ടിവികെയുടെ തിരുപ്പൂർ സൗത്ത്-ഈസ്റ്റ് ജില്ലാ സെക്രട്ടറിയുമായ പി സത്യഭാമ ധാരാപുരം (എസ്‌സി) മണ്ഡലത്തിലും ജനവിധി തേടും. കെ മരഗതവും പി സത്യഭാമയും 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ടിക്കറ്റിലാണ് വിജയിച്ചത്. തുടർന്ന് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ച് ടിവികെയിൽ ചേരുകയായിരുന്നു.
ഒക്ടോബർ ആറിനാണ് തെരഞ്ഞെടുപ്പ്. സെക്കുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ് എന്ന മുന്നണിയുടെ കീഴിലാണ് ടിവികെ മത്സരിക്കുന്നത്.









0 comments