കോൺഗ്രസിന്റെ ചെയ്‌തികൾ പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള മുന്നോട്ടുപോക്കിനെ തുരങ്കംവയ്‌ക്കും
print edition ബിഹാറിലെ കൂട്ടക്കൂറുമാറ്റം ; ‘വിസ്‌മയി’ക്കാൻ എന്തിരിക്കുന്നു ?

ലലൻ ചൗധരി
പി ആർ ചന്തുകിരൺ
Published on Jan 17, 2026, 03:49 AM | 2 min read
തിരുവനന്തപുരം
ബിഹാറിലെ കോൺഗ്രസ് സാമാജികർ കൂട്ടത്തോടെ എൻഡിഎയിൽ ചേരാൻ ശ്രമിക്കുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്ന് സിപിഐ എം സംസ്ഥാന സംസ്ഥാന സെക്രട്ടറി ലലൻ ചൗധരി പറഞ്ഞു. എക്കാലവും സംഘപരിവാറിനെതിരെയുള്ള കൂട്ടായ്‌മയെ പിന്നിൽനിന്ന് കുത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരായ പോരാട്ടങ്ങളെയും പ്രതിപക്ഷ ഐക്യത്തെയും വഞ്ചിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരമാണിത്.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് എൻഡിഎ മാത്രമായിരുന്നില്ല എതിര്. കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമീഷനുമെതിരെയും പോരാടേണ്ടിവന്നു. സർക്കാരിന്റെയും കുത്തകകളുടെയും പണം ഒഴുകി, ഒപ്പം ധ്രുവീകരണശ്രമങ്ങളും. എന്നിട്ടും വൻവിജയം നേടാനൊന്നും എൻഡിഎയ്‌ക്ക് നേടാനായില്ല. ഭൂരിപക്ഷം സീറ്റിലും 10000 വോട്ടാണ് വ്യത്യാസം. പല സീറ്റുകളും എൻഡിഎക്കുള്ളത് നേരിയ ഭൂരിപക്ഷവും. ഇന്ത്യ കൂട്ടായ്‌മയിലെ കക്ഷികൾക്കെതിരെ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി പ്രതിപക്ഷത്തെ വഞ്ചിക്കുകയായിരുന്നു. പ്രചാരണഘട്ടത്തിൽതന്നെ ഉപമുഖ്യമന്ത്രി പദത്തിനായി വാശിപിടിച്ചു. 100ൽ അധികം സീറ്റാണ് ആവശ്യപ്പെട്ടത്. ജയിച്ച ആറ് കോൺഗ്രസുകാരും എൻഡിഎയിൽ ചേക്കേറുന്നത് ബിഹാർ ജനതയോടും പ്രതിപക്ഷ ഐക്യത്തോടുമുള്ള വെല്ലുവിളിയാണിത്.
ഭിന്നിപ്പിച്ച് ഭരിക്കുന്നു
എസ്‌ഐആറിന്റെ പ്രധാന പരീക്ഷണശാലയാണ് ബിഹാർ. ന്യൂനപക്ഷ–ദുർബല വിഭാഗത്തിൽനിന്നുള്ള വോട്ടർമാരെ വെട്ടിമാറ്റി. തെരഞ്ഞെടുപ്പ് ജയത്തോടെ വർഗീയ വിഭജന നീക്കം കൂടുതൽ ശക്തമായി. നളന്ദയിൽ തുണിക്കച്ചവടക്കാനായ മുസ്ലീമിനെ ആക്രമിച്ച് കൊലപ്പെടുത്തി. മധുബനിയിൽ മുസ്ലിം കുടിയേറ്റ തൊഴിലാളിയെ തല്ലിക്കൊന്നു. ബംഗ്ലാദേശിയന്നും പാകിസ്ഥാനിയെന്നും മുദ്രകുത്തിയാണ് ബംഗാൾ സ്വദേശിയെ കൊലപ്പെടുത്തിയത്. ‘ജയ്‌ശ്രീം റാം’ ആക്രമണോത്സുക മുദ്രാവാക്യമായി മാറി. ദളിത്– പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾ ദുർബല ജനവിഭാഗത്തെ ഭയവിഹ്വലരാക്കി. ജനസംഖ്യയിൽ കുറവുള്ള ക്രൈസ്‌തവരും ആക്രമിക്കപ്പെടുന്നു. ഇതിനെതിരെ പാർടി വലിയ പ്രതിഷേധങ്ങളും പോരാട്ടങ്ങളും വ്യാപകമായി നടത്തുകയാണ്.
സുരക്ഷിതത്വം അന്യമായി
സ്‌ത്രീസുരക്ഷ വലിയ ചോദ്യചിഹ്നമാണ്. സ്‌ത്രീകളും കുട്ടികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. നാല് വയസ്സുള്ള പെൺകുട്ടികളടക്കം ബലാത്സംഗത്തിന് ഇരയാകുന്നു. പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികളെ കൊലപ്പെടുത്തുന്നത് സ്ഥിരസംഭവമായി. കാര്യമായ വികസന പ്രവർത്തനങ്ങളോ പുത്തൽ തൊഴിൽ സാഹചര്യങ്ങളോ അന്യമായതിനാൽ മോശമായ സാന്പത്തിക– സാമൂഹിക സാഹചര്യങ്ങളിൽ അവർക്ക് തുടരേണ്ടിവരുന്നു. യുവാക്കളടക്കം വലിയൊരു ശതമാനം തൊഴിലാളികൾ ജോലി തേടി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വിവിധ നാടുകളിൽനിന്ന് ടിക്കറ്റെടുത്ത് നൽകിയാണ് ബിജെപി അവരെ നാട്ടിലേക്ക് എത്തിച്ചത്. എന്നാൽ, വീണ്ടും എൻഡിഎ അധികാരം പിടിച്ചപ്പോഴും തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഒരു നയവും ഇടപെടലും ഉണ്ടായിട്ടില്ല.
വ്യാജ മരുന്നുകളുടെ ചന്ത
പൊള്ളുന്ന വിലകാരണം അവശ്യസാധനങ്ങൾ സാധാരണക്കാരന്റെ നടുവൊടിക്കുന്ന സംസ്ഥാനത്ത് കരിഞ്ചന്ത വ്യാപകമാണ്. അതേസമയം, വ്യാജ ഉൽപ്പന്നങ്ങൾ വിപണി കീഴടക്കുന്നു. സർക്കാരിന്റെ ആശിർവാദത്തോടെയാണ് വൻ തട്ടിപ്പ്. വ്യാജ മരുന്നുകളുടെ പ്രധാന വിപണിയായും ബിഹാറിനെ മാറ്റി ജെഡിയു– ബിജെപി നേതാക്കൾ ഉൾപ്പെട്ട വൻ ലോബിയാണ് ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന തീക്കളിക്ക് പിന്നിൽ.










0 comments