print edition കശ്‌മീരി വിദ്യാർഥികൾക്കുനേരെ ഉത്തരാഖണ്ഡിൽ വർഗീയ ആക്രമണം

ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ ആക്രമണത്തിന് ഇരയായ സഹോദരങ്ങളായ കശ്‌മീരി വിദ്യാർഥികൾക്ക് സംരക്ഷണമൊരുക്കി എസ്‌എഫ്‌ഐ. 10–ാം ക്ലാസ് വിദ്യാർഥികളും കുപ്‌വാര സ്വദേശികളുമായ ഡാനിഷ്, തബീഷ് എന്നിവർക്കാണ് ഡെറാഡൂണിൽ തീവ്രഹിന്ദുത്വ വാദികളുടെ മർദനമേറ്റത്. പട്ടിക വർഗ വിദ്യാർഥികളായ ഇരുവരും അവധിക്കാലത്ത് ഉപജീവനത്തിനായി ഷോൾ വിൽക്കാനാണ് ഡെറാഡൂണിലെത്തിയത്. 28ന് ഉണ്ടായ ആക്രമണത്തിൽ തബീഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഡാനിഷിന്റെ കൈ ഒടിഞ്ഞു. ശരീരമാകെ അടികൊണ്ട പാടുകളുമുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു.
മർദനമേറ്റ വിദ്യാർഥികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ എസ്‌എഫ്‌ഐ നേതൃത്വം രംഗത്തെത്തി. എസ്‌എഫ്‌ഐ ഉത്തരാഖണ്ഡ് സംസ്ഥാന പ്രസിഡന്റ് നിതിൻ മലേത, അയാസ് ഖാൻ, സഹസ്‌പുർ രാജേന്ദ്ര പുരോഹിത് എന്നിവരടുടെ സംഘം വിദ്യാർഥികളെ ഡെറാഡൂണിൽ സന്ദർശിച്ചു. സഹോദരങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നും സഹായം നൽകണമെന്നും ഉത്തരാഖണ്ഡ് സർക്കാരിനോട് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. സംഭവത്തിൽ നിയമനടപടിക്കുള്ള ഒരുക്കത്തിലാണ് വിദ്യാർഥികളുടെ കുടുംബം.










0 comments