ad
Deshabhimani

ഖമനേയിയുടെ മരണത്തെത്തുടർന്ന് കശ്മീരിൽ പ്രതിഷേധം; ശ്രീനഗറിൽ നിയന്ത്രണം കടുപ്പിച്ചു

Kashmir.jpg
വെബ് ഡെസ്ക്

Published on Mar 03, 2026, 12:43 PM | 1 min read

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് ജമ്മു കശ്മീരിൽ പ്രതിഷേധം ഇരമ്പുന്നു. ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് മേഖലയിൽ വൻ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


നഗരമധ്യമായ ലാൽ ചൗക്കിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഘർഷം വ്യാപിച്ചതോടെ ശ്രീനഗർ സിറ്റി സെന്റർ പൂർണ്ണമായും അടച്ചുപൂട്ടി.


സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വരും ദിവസങ്ങളിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കശ്മീരിലെ സ്കൂളുകൾക്കും കോളേജുകൾക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.


ഷിയാ വിഭാഗം വിശ്വാസികളുടെ നേതൃത്വത്തിൽ നടന്ന സമാധാനപരമായ റാലികൾക്ക് നേരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. ശ്രീനഗറിലെ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷക സംഘത്തിന്റെ ആസ്ഥാനത്തിന് മുന്നിലും വൻ പ്രതിഷേധം അരങ്ങേറി.


അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. സ്ഥിതിഗതികൾ ശാന്തമാക്കാൻ കൂടുതൽ സൈനിക സന്നാഹത്തെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home