കർണാടകയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; കുതിരക്കച്ചവടം ഭയന്ന് എംഎൽഎമാരെ മാറ്റാന്‍ കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ ജൂൺ 18-ന് നടക്കാനിരിക്കുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചോർച്ചയും ബിജെപി-ജെഡിഎസ് സഖ്യത്തിന്റെ കുതിരക്കച്ചവടവും ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ്. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ജനപ്രതിനിധികളെ കൂട്ടത്തോടെ റിസോർട്ടിലേക്ക് കടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് നടക്കുന്ന കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിന് ശേഷം, എംഎൽഎമാരെ ബെംഗളൂരുവിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ അകലെ വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് വളപ്പിനുള്ളിൽ സ്ഥിതി ചെയ്യുന്ന മൈസുരു റോഡിലെ ടെറിയ റിസോർട്ടിലേക്ക് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഇവരെ വ്യാഴാഴ്ച വോട്ടെടുപ്പ് ദിവസം നേരിട്ട് നിയമസഭയിൽ എത്തിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ബി കെ ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി വി മോഹൻ, ശിവണ്ണ ബി എസ്, വിനയ് കാർത്തിക് പ്രകാശ് എന്നീ അഞ്ച് സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് കളത്തിലിറക്കിയിട്ടുള്ളത്.
ബിജെപി രണ്ടും ജെഡിഎസ് ഒന്നും സ്ഥാനാർത്ഥികളെ വീതം നിർത്തിയതോടെയാണ് മത്സരം കടുത്തത്. ബിജെപിയുടെ പിന്തുണയോടെ ജെഡിഎസ് സ്ഥാനാർത്ഥി ഗോവിന്ദരാജുവും കോൺഗ്രസിന്റെ അഞ്ചാം സ്ഥാനാർത്ഥി വിനയ് കാർത്തിക് പ്രകാശും തമ്മിലാണ് പ്രധാന പോരാട്ടം.
ഭൂരിപക്ഷമില്ലാതിരുന്നിട്ടും കോൺഗ്രസ് വോട്ടുകൾ വിലയ്ക്കെടുത്ത് തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി രംഗത്തിറങ്ങിയതാണ് കോൺഗ്രസ് ക്യാമ്പിൽ കടുത്ത പരിഭ്രാന്തി സൃഷ്ടിച്ചത്.
തങ്ങളുടെ ജനപ്രതിനിധികളിൽ അവിശ്വാസം രേഖപ്പെടുത്തി റിസോർട്ട് രാഷ്ട്രീയത്തിലേക്ക് അഭയം പ്രാപിക്കേണ്ടി വന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്.









0 comments