സ്വർണക്കടത്ത്: നടി രന്യ റാവുവിനെതിരായ സിഐഡി അന്വേഷണം പിൻവലിച്ച് കർണാടക സർക്കാർ

ബംഗളൂരു: സ്വർണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിനെതിരായ സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ്) അന്വേഷണ ഉത്തരവ് കർണാടക സർക്കാർ പിൻവലിച്ചു. തിങ്കളാഴ്ച ഉറക്കിയ ഉത്തരവാണ് പിൻവലിച്ചത്.
കേസിൽ രന്യ റാവുവിന്റെ രണ്ടാനച്ഛനും കർണാടക പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസും, പൊലീസ് കോൺസ്റ്റബിൾ ബസവരാജും ആരോപണ വിധേയരായ സാഹചര്യത്തിലായിരുന്നു കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഡിജിപി രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കുന്നുണ്ടെന്നും അതു കൊണ്ടാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് സർക്കാർ നിലപാട്.
നേരത്തെ നടി രന്യ റാവുവിന് കർണാടകത്തിലെ മുൻ ബിജെപി സർക്കാർ 12 ഏക്കർ പതിച്ചുനൽകിയതിന്റെ വിവരങ്ങൾ പുറത്ത് വന്നിരുന്നു. സ്റ്റീൽപ്ലാന്റ് നിർമിക്കാനെന്ന പേരിൽ ബസവരാജ ബൊമ്മൈ സർക്കാർ 2023 ഫെബ്രുവരിയിൽ ഇവരുടെ കമ്പനിക്ക് ഭൂമി നൽകിയെന്ന് കർണാടക വ്യവസായ മേഖലവികസന ബോർഡാണ് വെളിപ്പെടുത്തിയത്.
തുമകുരുവിലെ സിറ വ്യവസായമേഖലയിൽ രന്യയുടെ കമ്പനിക്ക് ഭൂമി അനുവദിച്ച സർക്കാർ അറിയിപ്പ് മന്ത്രി എം ബി പാട്ടീൽ പുറത്തുവിട്ടു. ബംഗളുരു വിമാനത്താവളത്തിൽ നാലിന് പന്ത്രണ്ടരക്കോടിയുയുടെ സ്വർണവുമായി രന്യ അറസ്റ്റിലായതിന് പിന്നാലെയാണ് ഇവരുടെ രാഷ്ട്രീയബന്ധം പുറത്തുവരുന്നത്.









0 comments