മക്കൾക്ക് ജോലികിട്ടാൻ ഇടപെട്ടു; കർണാടക പിഎസ്‌സി ചെയർമാന് സസ്‌പെൻഷൻ

PHOTO CREDIT: kpsc.kar.nic.in
ബംഗളൂരു: മക്കൾക്ക് സർക്കാർ ജോലി കിട്ടാൻ അനധികൃതമായി ഇടപെട്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു. പിഎസ്‍സി ചെയർമാൻ ശിവശങ്കരപ്പ എസ് സഹുകാറിനെതിരെയാണ് നടപടി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വിടണമെന്ന് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് രാഷ്ട്രപതിയോട് ശുപാർശ ചെയ്യുകയും ചെയ്തു.
തന്റെ രണ്ട് മക്കളെയും ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിക്കുന്നതിൽ ശിവശങ്കരപ്പ നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു. മക്കളിൽ ഒരാൾ കുടുംബത്തിന്റെ വാർഷിക വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് വരുമാന-ജാതി സർട്ടിഫിക്കറ്റ് കൈപ്പറ്റിയെന്നും, പിതാവ് പിഎസ്‍സി ചെയർമാനാണെന്ന് മറച്ചുവെച്ചുവെന്നും, സംവരണത്തിന് വ്യാജമായി അവകാശവാദം ഉന്നയിച്ചതായും ആരോപണമുണ്ട്. ഒദ്യോഗികസ്ഥാനം ചെയർമാൻ ദുരുപയോഗം ചെയ്തതായി ഗവർണറുടെ ഓഫീസ് അറിയിച്ചു.
തുടർ ഉത്തരവുകൾ ഉണ്ടാകുന്നത് വരെ കർണാടക പിഎസ്‍സിയിലെ ഏറ്റവും മുതിർന്ന അംഗത്തിന് ചെയർമാന്റെ ചുമതലയും ഗവർണർ നൽകി.











0 comments