print edition ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല : കനീനിക ഘോഷ്

തിരുവനന്തപുരം
‘പശ്ചിമബംഗാളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം ദിനംപ്രതി വര്‍ധിക്കുകയാണ്. ബലാത്സംഗവും കൊലപാതകവും സാധാരണ സംഭവങ്ങളായി. ഇരകളെ അധിക്ഷേപിക്കുന്ന അധികാരികളുടെ സമീപനം പരാതികളുമായി മുന്നോട്ടുവരാൻ പലരെയും ഭയപ്പെടുത്തുന്നു’– ബംഗാളിന്റെ ഭയാനകമായ വർത്തമാനകാല ചിത്രമാണ് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും മഹിളാ അസോസിയേഷന്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ കനീനിക ഘോഷിന്റെ വാക്കുകളിൽ തെളിയുന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനായി തിരുവനന്തപുരത്തെത്തിയ കനീനിക ഘോഷ് ‘ദേശാഭിമാനി’യുമായി സംസാരിക്കുന്നു.
ഇരകളെ അധിക്ഷേപിക്കുന്ന അധികാരികൾ
ഇപ്പോഴും ‘മമത ദീദി’ തങ്ങളെ സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട് പശ്ചിമ ബംഗാളിൽ. ആ പ്രതീക്ഷ പുലർത്തുന്നവർക്കും സുരക്ഷ എന്നത് വിദൂരസ്വപ്‌നമാണ്. അതിക്രമം നേരിടുന്ന ഇരകൾ പരാതിയുമായി സമീപിക്കുമ്പോൾ അധിക്ഷേപ വർഷമാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതുകാരണം സ്‌ത്രീകൾ പരാതിയുമായി മുന്നോട്ടുവരാൻ ഭയപ്പെടുന്നു.
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതപശ്ചാത്തലവും പ്രണയബന്ധവുമാണ് പിന്നീട് ചര്‍ച്ചയാകുന്നത്. പ്രണയബന്ധങ്ങൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യാനുള്ള അധികാരമായാണോ കാണേണ്ടത്?
ഇടതുപക്ഷം എന്നും അതിജീവിതമാർക്കൊപ്പം
ഏത് സാഹചര്യത്തിലും നീതിക്കും സത്യത്തിനുംവേണ്ടിയുള്ള പോരാട്ടത്തിൽ ജനങ്ങള്‍ക്കൊപ്പമുള്ളത് ബംഗാളിലെ സിപിഐ എം ആണ്. അതിജീവിതമാര്‍ക്കൊപ്പമാണ് ജനാധിപത്യ മഹിളാ അസോസിയേഷനും പാര്‍ടിയും. ജനകീയ വിഷയങ്ങളിൽ സിപിഐ എമ്മിന്റെ പോരാട്ടം കൊടിയുടെ നിറം നോക്കിയല്ല.
നിലപാടിലെ ഇരട്ടത്താപ്പുമായി തൃണമൂൽ
പ്രശ്‌ന പരിഹാരത്തിന് പാര്‍ടിയെ തേടിയെത്തുന്നവരാണ് ബംഗാളിലെ ജനങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രഖ്യാപനങ്ങള്‍ മാത്രമേയുള്ളൂവെന്നും അവർ തങ്ങൾക്കൊപ്പമില്ലെന്നും ജനങ്ങൾക്കറിയാം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് "എനിക്ക് ജീവനുണ്ടെങ്കില്‍ എസ്ഐആര്‍ നടത്തില്ല' എന്ന മമതയുടെ പ്രഖ്യാപനം. ഇപ്പോള്‍ എസ്ഐആര്‍ നടപടികൾ ബംഗാളിൽ പുരോഗമിക്കുന്നു. ബിജെപിയെപ്പോലെ പ്രഹസനങ്ങള്‍ മാത്രമാണ് തൃ-ണമൂലും നടത്തുന്നത്. ഇരുവരും തെരഞ്ഞെടുപ്പ് വരുമ്പോള്‍ പണവും പാരിതോഷികവും നല്‍കി പാവങ്ങളെ പറ്റിച്ച് വോട്ട് നേടും. പക്ഷേ പിന്നീട് അവരെ തിരിഞ്ഞുനോക്കുന്നില്ല.









0 comments