രേവന്ത് റെഡ്ഡി പറഞ്ഞതൊക്കെ നുണ; കേരളത്തിൽ ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണം: കെ കവിത

രേവന്ത് റെഡ്ഡി, കെ കവിത
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കോൺഗ്രസും കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം നുണകളെന്ന് മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും പാർലമെന്റ് അംഗവുമായിരുന്ന കെ കവിത. തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് കവിത എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
തെലങ്കാനയുടെ മകൾ എന്ന നിലയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള സന്ദേശം എന്ന മുഖവുരയോടെയാണ് കവിതയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ ആറ് ഗ്യാരന്റികളാണ് തെലങ്കനായിലെ ജനങ്ങൾക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇതേവരേയ്ക്കും ഒന്നുപോലെ നടപ്പാക്കിയിട്ടില്ലെന്ന് കവിത പറഞ്ഞു. മാസത്തിൽ 2500 രൂപ വീതം സ്ത്രീകൾക്ക് നൽകുമെന്ന് ഉറപ്പ് നൽകി, എന്നാൽ ഇതുവരെ അത് നടപ്പാക്കിയിട്ടില്ല. ജോലി നൽകുമെന്ന് പറഞ്ഞ് യുവാക്കളെയും, ബോണസ് നൽകുമെന്ന് പറഞ്ഞ് കർഷകരെയും രേവന്ത് റെഡ്ഡി സർക്കാർ വഞ്ചിച്ചു. വാർധക്യ പെൻഷൻ തുക ഉയർത്തുമെന്ന വാഗ്ദാനവും നടപ്പായില്ല. സംവരണം ഉറപ്പാക്കുമെന്ന് പിന്നാക്ക ജനവിഭാഗങ്ങൾക്ക് നൽകിയ ഉറപ്പും പാലിക്കപ്പെട്ടില്ല.
തെലങ്കാനയിലെ കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ മനസിലാകുന്നത് അഴിമതിയും വഞ്ചനയും മാത്രമാണ്. എപ്പോൾ വേണമെങ്കിലും പണംകൈക്കലാക്കാൻ കഴിയുന്ന ഒരു എടിഎം മാത്രമായിട്ടാണ് തെലങ്കാനയെ കോൺഗ്രസ് കാണുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണമാണെന്നും കവിത പറഞ്ഞു.
ഇടതുപക്ഷം കേരളത്തിൽ തുടരേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അതിയശിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇടതുപക്ഷവിജയത്തിനായി മലയാളികള് വോട്ട് നൽകണമെന്നും കവിത വീഡിയോയിൽ അഭ്യർത്ഥിച്ചു.











0 comments