ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു

ജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: ഇംപീച്ച്‌മെന്റ് നടപടികൾ നേരിട്ടുകൊണ്ടിരുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിൽ കുടുങ്ങിയ വർമയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 140ലധികം ലോക്‌സഭാ അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചിരുന്നു.
2025 മാർച്ച് 14ന് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് സംഭവങ്ങളുടെ തുടക്കം. തീ അണയ്ക്കാനെത്തിയ അഗ്നിരക്ഷാ സേനയാണ് വീട്ടിൽ കെട്ടുകളായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപ കണ്ടെത്തിയത്. ഡൽഹി ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ഈ സംഭവം നടന്നത്. വിവാദമായതോടെ അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റുകയും ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.
സംഭവത്തിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വർമയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തിരുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള അഴിമതി ആരോപണം ഉയർന്നതിനെത്തുടർന്നാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. നടപടികൾ പൂർത്തിയാകുന്നതിനിടെയാണ് രാജി.










0 comments