ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: മൂന്ന് ജെപിഎസ്‍സി അംഗങ്ങൾ രാജിവച്ചു

റാഞ്ചി: ജെപിഎസ്‍സി പരിക്ഷാക്രമക്കേടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് മൂന്ന് ജാഖണ്ഡ് പബ്ലിക് സർവീസ് കമീഷൻ അംഗങ്ങൾ രാജിവച്ചു. ഡോ. അജിത ഭട്ടാചാര്യ, ഡോ. അനിമ ഹൻസ്ഡ, ഡോ. ജമാൽ അഹമ്മദ് എന്നിവരാണ് രാജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ ഇവരുടെ രാജി സ്വീകരിച്ചു.
അതേസമയം, പരീക്ഷാക്രമക്കേടുകൾക്കെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥി സംഘടനകളും തമ്മിൽ രണ്ട് റൗണ്ട് ചർച്ചകൾ നടത്തി. സമരത്തിലുള്ള വിവിധ സംഘടനകളുമായി സംസ്ഥാന സർക്കാർ പ്രതിനിധിസംഘം ഞായറാഴ്‌ച നടത്തിയ ആറാം വട്ട ചർച്ചയിൽ 14-ാമത് ജെപിഎസ്‌സി പരീക്ഷ റദ്ദാക്കുന്ന് ഉൾപ്പെടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ സിബിഐ അന്വേഷണം സാധ്യമല്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് വിദ്യാർഥി സംഘടനകൾ അറിയിച്ചു.
കേസുകൾ 90 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കും. പരീക്ഷാ പരിഷ്കാരങ്ങൾ നിർദേശിക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കുമെന്നും അന്വേഷണത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി സുദിവ്യ കുമാർ സോനു പറഞ്ഞു. പരീക്ഷാ ക്രമക്കേട് കേസുകളിൽ സിഐഡി ചോദ്യംചെയ്യലിന് വിളിപ്പിച്ച മൂന്ന് ജാർഖണ്ഡ് പിഎസ്‌സി അംഗങ്ങളാണ് രാജി വച്ചത്. ഇവരോട് 10, 12, 14 തിയതികളിൽ ഹാജരാകാൻ സിഐഡി ആവശ്യപ്പെട്ടിരുന്നു.








0 comments