ജെഎസ്എസ്‌സി പരീക്ഷ ക്രമക്കേട്; ജാർഖണ്ഡിൽ രണ്ട് പേർ കൂടി അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ ഗ്രാജുവേറ്റ് ലെവൽ കംബൈൻഡ് കോംപറ്റിറ്റീവ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ജാർഖണ്ഡ് സിഐഡി അറസ്റ്റ് ചെയ്തു. സോമാൻഷ് പ്രകാശ്, രാഹുൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്.
2024 സെപ്തംബർ 21, 22 തീയതികളിൽ നടന്ന ജെഎസ്എസ്‌സി-സിജിഎൽ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടിരുന്നവരാണ് ഇരുവരുമെന്ന് സിഐഡി അറിയിച്ചു. ബിഹാറിലെ റോഹ്താസ് സ്വദേശിയായ സോമാൻഷ് പ്രകാശും വൈശാലി സ്വദേശിയായ രാഹുൽ കുമാറും നിലവിൽ ഡൽഹിയിലെ ബുറാരിയിലായിരുന്നു താമസം.
കേസിലെ പ്രധാന പ്രതിയായ അഭയ് തിവാരിയെ ജൂലൈ 22ന് സിഐഡി അറസ്റ്റ് ചെയ്തിരുന്നു. ഗൊഡ്ഡ ജില്ലയിലെ പൊരിയാഹട്ടിൽ ബ്ലോക്ക് സപ്ലൈ ഓഫീസറായിരിക്കെയാണ് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചത്. തുടർന്ന് അഭയുടെ ഭാര്യ സുഷമ കുമാരിയെയും സഹോദരൻ അക്ഷയ് തിവാരിയെയും ആഗസ്റ്റ് 18ന് അറസ്റ്റ് ചെയ്തു.
ഇതോടെ പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. 2024ൽ നടന്ന ജെഎസ്എസ്‌സി-സിജിഎൽ പരീക്ഷയിലെ ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ ജാർഖണ്ഡ് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്.










0 comments