ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; 23 പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ജമ്മു: ജമ്മു കശ്മീരിലെ കത്തുവ ജില്ലയിലുണ്ടായ ദരുണമായ റോഡപകടത്തിൽ 23 തീർത്ഥാടകർക്ക് പരിക്ക്. ബുധനാഴ്ചയായിരുന്നു സംഭവം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.
കത്തുവ ജില്ലയിലെ ബില്ലാവർ ടൗണിന് സമീപമുള്ള പ്രശസ്തമായ സുക്രല മാതാ ക്ഷേത്രത്തിലേക്ക് ഭക്തരുമായി പോയ മിനിബസാണ് അപകടത്തിൽപ്പെട്ടത്. സിംബ്ലി മേഖലയിൽ വെച്ച് നിയന്ത്രണം വിട്ട ബസ് ആഴമേറിയ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും പൊലീസും സിവിൽ ഭരണകൂടവും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തുവ ജില്ലയിലെ ബില്ലാവറിന് സമീപം 3,500 അടി ഉയരമുള്ള കുന്നിൻ മുകളിലാണ് ഈ ധവള ഗോപുര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ജമ്മുവിൽ നിന്ന് 125 കിലോമീറ്ററും കത്തുവ ടൗണിൽ നിന്ന് 75 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. നവരാത്രി കാലങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതൽ ഭക്തർ എത്താറുള്ളത്. ചൈത്ര നവരാത്രി, അശ്വിൻ നവരാത്രി (ശരത് നവരാത്രി) ദിവസങ്ങളിൽ ആയിരക്കണക്കിന് തീർത്ഥാടകരാണ് ദേവി ദർശനത്തിനായി ഇവിടെയെത്തുന്നത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.









0 comments