ന്യൂനപക്ഷ വേട്ട ചർച്ച ചെയ്യുന്നത് കുറ്റമല്ല; ജാമിയ മില്ലിയ പ്രൊഫസറുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് എസ്എഫ്‌ഐ

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെയെ സസ്‌പെൻഡ് ചെയ്ത നടപടി അങ്ങേയറ്റം അനീതിയാണെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുക എന്നത് സോഷ്യൽ വർക്കിന്റെ ഭാഗമാണെന്നും അതൊരിക്കലും കുറ്റകൃത്യമല്ലെന്നും ആദർശ് വ്യക്തമാക്കി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ സംഘപരിവാർ സംഘടനകളിൽ നിന്ന് വലിയ തോതിലുള്ള ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം വിഷയങ്ങൾ ചർച്ചയാകുന്നത് ബിജെപി ഭയപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് ആർഎസ്എസ് അഡ്മിനിസ്ട്രേറ്റീവ് സംവിധാനങ്ങളെ ഉപയോഗിച്ച് പ്രൊഫസർക്കെതിരെ നീങ്ങുന്നതെന്നും ആദർശ് പറഞ്ഞു.
പ്രൊഫസർ ഷഹാരെയുടെ സസ്‌പെൻഷൻ എത്രയും വേഗം പിൻവലിക്കണമെന്നും അദ്ദേഹത്തിനെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള പ്രൊഫസർ നേരിടുന്ന ഈ നടപടി ജാതി വിവേചനത്തിന്റെ കൂടി പ്രതിഫലനമാണെന്ന് ആദർശ് ചൂണ്ടിക്കാട്ടി. ബിഎ സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് 'ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് ഉദാഹരണ സഹിതം ചർച്ച ചെയ്യുക' എന്ന ചോദ്യം നൽകിയതാണ് വിവാദങ്ങൾക്ക് കാരണമായത്.
യഥാർത്ഥ സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചോദ്യമെങ്കിലും, ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ തീവ്ര ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ സീനിയർ അഡ്വൈസർ കാഞ്ചൻ ഗുപ്ത ഉൾപ്പെടെയുള്ളവർ ചോദ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് വിമർശിച്ചിരുന്നു. വലതുപക്ഷ ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർവകലാശാലാ അധികൃതർ നടപടിയെടുത്തതെന്നാണ് ആരോപണം. ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള അക്കാദമിക് ചർച്ചകളെപ്പോലും അടിച്ചമർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഈ സംഭവം തെളിയിക്കുന്നതായി ആദർശ് എം സജി പറഞ്ഞു.










0 comments