ജയ്പൂരിൽ മതിൽ തകർന്ന് മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

ജയ്പൂർ: ജയ്പൂരിൽ മതിൽ തകർന്ന് മൂന്ന് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റതായാണ് വിവരം. ആമേർ മേഖലയിലെ താല മോഡിന് സമീപമാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജയ്പൂർ-ഡൽഹി ഹൈവേയിലെ ആരവലി പാലസ് റിസോർട്ടിൽ മലിനജലം ഒഴുക്കിവിടുന്നത് സംബന്ധിച്ച നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണ്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തിരച്ചിൽ തുടരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മതിൽ തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഈ മേഖലയിൽ സമാനമായ അപകടങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദേശം ഒരു വർഷം മുമ്പ്, 2025 ഓഗസ്റ്റിൽ, കനത്ത മഴയെത്തുടർന്ന് ആമേർ കോട്ടയുടെ 200 അടി നീളമുള്ള പുറം മതിൽ തകർന്നിരുന്നു. മുൻകാലങ്ങളിൽ മഴയെത്തുടർന്ന് കോട്ടയുടെ സുരക്ഷാ ഭീഷണികൾ മുൻനിർത്തി ആനസവാരി ഉൾപ്പെടെയുള്ളവ നിർത്തിവെച്ചിരുന്നു. വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയായിരുന്നു തീരുമാനം.










0 comments