കേന്ദ്രത്തിന്റെ എഥനോൾ നയത്തിനെതിരെ "പാലിൽ വെള്ളം കലര്‍ത്തൽ സമരവു''മായി ജയ്പൂരിലെ ക്ഷീരകർഷകർ

ജയ്പൂർ: പെട്രോളിൽ എഥനോൾ കലർത്താനുള്ള കേന്ദ്ര സർക്കാരിന്റെ ‘ഇ20’ നയത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രാജസ്ഥാനിലെ ക്ഷീരകർഷകർ രംഗത്ത്. 'എം-20 മൂവ്‌മെന്റ്' എന്ന പേരിലാണ് പ്രക്ഷോഭം. ഇന്ധനത്തിൽ എഥനോൾ ചേർക്കുന്നത് ഔദ്യോഗികമായ മായം ചേർക്കലാണെന്ന് കർഷകർ ചൂണ്ടികാട്ടി.
ഇ20 നയം സാധാരണക്കാരായ ഉപഭോക്താക്കളെയും ഗ്രാമീണ ഗതാഗത സംവിധാനങ്ങളെയും പാവപ്പെട്ട കാർഷിക-ക്ഷീര മേഖലകളെയും ദോഷകരമായി ബാധിക്കുന്നതാണ്. എഥനോൾ ഉത്പാദനത്തിനായി കാർഷികവിളകൾ തിരിച്ചുവിടുന്നത് വൻ പ്രതിസന്ധിയാവും. കന്നുകാലിത്തീറ്റയുടെ ഉൾപ്പെടെ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്നും കര്‍ഷകര്‍ അനുഭവം പറയുന്നു.
പുല്ലും ചോളവും കരിമ്പും വൈക്കോലും ഉൾപ്പെടെ എഥനോളിനായി ഉപയോഗിക്കപ്പെടും. മാത്രമല്ല ഗോതമ്പും ചോളവും നെല്ലും വരെ അടിസ്ഥാന വസ്തുവായി ഉപയോഗിക്കപ്പെടുന്നുണ്ട്.
വെള്ളം ചേര്‍ത്ത പാൽ
മന്ത്രിമാര്‍ക്ക്
ജയ്പൂർ ദുഗ്ദ്ധ ഉത്പാദക് സംഘർഷ് സമിതിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര നയത്തോടുള്ള പ്രതീകാത്മക പ്രതിഷേധമെന്ന നിലയിൽ, പാലിൽ 20 ശതമാനം വെള്ളം ചേർത്ത 'എം-20 മിൽക്ക്' ബിജെപി മന്ത്രിമാർക്ക് അയച്ചുകൊടുക്കുമെന്ന് സമിതി പ്രസിഡന്റ് രാമൻ യാദവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മുൻപ് ജയ്പൂരിലെ കർഷകർ നടത്തിയ, പാലിൽ വിവിധ അളവിൽ വെള്ളം ചേർത്തുള്ള M-0, M-20, M-50, M-100 സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ നീക്കം.
പെട്രോളിൽ എഥനോൾ കലർത്തുന്നതിലൂടെ സർക്കാർ മായം ചേർക്കലിനെ നിയമവിധേയമാക്കുകയാണെന്ന് കർഷകർ പറഞ്ഞു. പെട്രോളിൽ എഥനോൾ കലർത്തുന്ന നയം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം. ഈ തീരുമാനത്തിന് പിന്നിലെ ഗുണഭോക്താക്കളെയും ആസൂത്രണത്തെയും കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം. യുവാക്കളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ സമരം ശക്തമാക്കാനാണ് കർഷക കൂട്ടായ്മയുടെ തീരുമാനം.











0 comments