ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹത്തിന്റെ ദൗത്യം; 'ബാഹുബലി' നാളെ കുതിക്കും

ശ്രീഹരിക്കോട്ട: രാജ്യത്തിൻ്റെ പ്രതിരോധത്തിന് നിർണായകമാകുന്ന ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ. നാവിക സേനയുടെ പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഉപഗ്രഹം 'ബാഹുബലി' എന്ന വിളിപ്പേരുള്ള എൽ.വി.എം-3 റോക്കറ്റ് ഉപയോഗിച്ച് നാളെ (ഞായറാഴ്ച) വൈകുന്നേരം 5.26-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് വിക്ഷേപിക്കും.
4,400 കിലോഗ്രാം ഭാരമുള്ള സി.എം.എസ്-03 ഇന്ത്യയിൽ നിന്ന് ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. ഇന്ത്യൻ നാവിക സേനയുടെ ആശയവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയുടെ തീരപ്രദേശത്തുനിന്ന് 2,000 കിലോമീറ്റർ ചുറ്റളവിൽ നാവിക സേനയുടെ മുഴുവൻ സൈനിക സംവിധാനങ്ങളെയും സുരക്ഷിതമായി ബന്ധിപ്പിക്കാൻ ഇതിന് കഴിയും. 2013 മുതൽ സേവനമനുഷ്ഠിക്കുന്ന ജിസാറ്റ്-7 (റുക്മിണി) ഉപഗ്രഹത്തിന് പകരമാണ് പുതിയ സി.എം.എസ്-03 എത്തുന്നത്.
പാകിസ്താൻ നാവിക സേനയുടെ നീക്കങ്ങൾ തിരിച്ചറിയുന്നതടക്കമുള്ള നിർണായക 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യത്തിൽ റുക്മിണി പ്രധാന പങ്ക് വഹിച്ചിരുന്നു. 15 നില കെട്ടിടത്തിന്റെ ഉയരമുള്ള, 642 ടൺ ഭാരമുള്ള ഈ റോക്കറ്റിൻ്റെ എട്ടാമത്തെ വിക്ഷേപണമാണിത്.
ചന്ദ്രയാൻ 3 ദൗത്യമായിരുന്നു അവസാനത്തെ വിജയകരമായ ദൗത്യം. ഇന്ത്യയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനും എൽ.വി.എം-3 റോക്കറ്റിന്റെ മനുഷ്യശേഷിയുള്ള പതിപ്പാണ് ഉപയോഗിക്കുക.










0 comments