ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: അടുത്ത മാസം ഡൽഹി വേദിയാവുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഇന്ത്യയിൽ എത്തിയേക്കും. പ്രമുഖ വാര്‍ത്താ ഏജൻസികൾ ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
പശ്ചിമേഷ്യയിൽ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സന്ദര്‍ശനം നിര്‍ണായകമാണ്. നിലവിലെ പ്രതിസന്ധികൾക്ക് സൈനിക പരിഹാരമില്ലെന്നും ചര്‍ച്ചകളിലൂടെയാണ് ഇനി മുന്നേറേണ്ടത് എന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞിരുന്നു. അന്താരാഷ്ട്ര സ്ഥാപനങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനും പാശ്ചാത്യ ആധിപത്യം അവസാനിപ്പിക്കാനും ബ്രിക്സ് കൂട്ടായ്മയ്ക്ക് സാധ്യമാവണമെന്ന് ഇറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഈ വര്‍ഷമാണ് ബ്രസീലിൽ നിന്ന് ബ്രിക്സ് അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തത്. "റെസിലിയൻസ്, ഇന്നൊവേഷൻ, കോഓപ്പറേഷൻ, സസ്റ്റൈനബിലിറ്റി" (Resilience, Innovation, Cooperation and Sustainability) എന്ന പേരിലാണ് ഇന്ത്യയിലെ ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഇറാൻ 2024 ൽ ആണ് ബ്രിക്സിൽ പൂര്‍ണ അംഗത്വമെടുത്തത്. ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങൾക്കൊപ്പമായിരുന്നു. ഇന്തോനേഷ്യ കൂടി ചേര്‍ന്നതോടെ 11 രാജ്യങ്ങൾ അംഗങ്ങളായുണ്ട്. 2024 ൽ റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിൽ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പങ്കെടുത്തിരുന്നു.









0 comments