ദീപാവലിക്ക് ശേഷമുള്ള 'ഹിംഗോട്ട് യുദ്ധം': ഇൻഡോറിൽ 35 പേർക്ക് ഗുരുതര പരിക്ക്

ഇൻഡോർ: ദീപവലിക്ക് ശേഷം നടക്കുന്ന 'ഹിംഗോട്ട് യുദ്ധം' എന്ന ആചാരത്തിനിടയിൽ 35 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെടിമരുന്ന് നിറച്ച ഉണങ്ങിയ പഴങ്ങൾ ഉപയോഗിച്ച് സംഘങ്ങളായി തിരിഞ്ഞ് പരസ്പരം അക്രമിക്കുന്നതാണ് ആചാരം.
ഗൗതംപുര, റുഞ്ചി ഗ്രാമങ്ങളിലെ ആളുകളാണ് 'തുറ', 'കാൽഗി' എന്നീ പേരുകളിലുള്ള സംഘങ്ങളായി തിരിഞ്ഞ് 'യുദ്ധം' നടത്തിയത്. കരിമരുന്നും കൽക്കരിയും നിറച്ച 'ഹിംഗോട്ട്' എന്നറിയപ്പെടുന്ന ഉണങ്ങിയ കാട്ടുപഴങ്ങളാണ് പരസ്പരം എറിഞ്ഞത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു എന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും, എല്ലാ വർഷവും നിരവധി ആളുകൾക്ക് പരിക്കേൽക്കുന്ന ഈ അപകടകരമായ ആചാരം നിരോധിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
വർധിച്ചുവരുന്ന അപകട സാധ്യതകൾ കണക്കിലെടുത്ത് ഈ ആചാരം അവസാനിപ്പിക്കാൻ ഭരണകൂടം ഇടപെടണമെന്ന് സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെട്ടു. കരിമരുന്ന് പ്രയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നിയമം കർശനമായി നിലനിൽക്കുമ്പോഴും, പരമ്പരാഗതമെന്ന പേരിൽ ഇത്തരം അപകടകരമായ ആചാരങ്ങൾക്ക് അധികൃതർ അനുവാദം നൽകുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.










0 comments