മോദിക്കും ആർഎസ്‌എസിനുമെതിരെ കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെതിരെ കേസ്

ന്യൂഡൽഹി: മധ്യപ്രദേശിൽ പ്രധാനമന്ത്രി മോദിക്കും ആർഎസ്‌എസിനും എതിരെ കാർട്ടൂൺ വരച്ചെന്ന് ആരോപിച്ച് കേസെടുത്തു. ഇൻഡോർ സ്വദേശിയായ കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയ്ക്കെതിരെ ആർഎസ്‌എസ് അംഗത്വമുള്ള ഹൈക്കോടതി അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തത്.
മതവികാരത്തെ വൃണപ്പെടുത്തിയെന്നും ആർഎസിഎസിനെയും മോദിയെയും അപകീർത്തിപ്പെടുത്തിയെന്നുമാണ് മാളവ്യയ്ക്ക് എതിരെയുള്ള പരാതി. സമൂഹമാധ്യമങ്ങളിലൂടെയാണ് മാളവ്യ തന്റെ ആക്ഷേപഹാസ്യ കാർട്ടൂണുകൾ പങ്കുവക്കുന്നത്. ഇയാൾക്കെതിരെ ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ഭരണകേന്ദ്രങ്ങളെ വിമർശിക്കുന്നത് കൊണ്ടാണ് തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് ഹേമന്ത് മാളവ്യ പ്രതികരിച്ചു. ബാബാ രാംദേവിനെ വിമർശിച്ചതുൾപ്പെടെയുള്ള സമാന സംഭവങ്ങളിൽ ഇതിനുമുമ്പും മാളവ്യയെ പ്രതിയാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചെന്നാരോപിച്ച് തമിഴ് മാസികയായ വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ നേരത്തെ പ്രവർത്തന രഹിതമാക്കിയിരുന്നു. അമേരിക്കയിൽ നിന്ന് ഇന്ത്യക്കാരെ കൈവിലങ്ങിൽ തിരികെ കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന ഒരു കാർട്ടൂൺ വികടന്റെ ഓൺലൈൻ മാഗസിനായ 'വികടൻ പ്ലസ്' കഴിഞ്ഞ ഫെബ്രുവരി 10ന് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വികടൻ സൈറ്റ് പലയിടത്തും പലർക്കും പ്രവർത്തിക്കുന്നില്ല. അതേസമയം, വികടൻ വെബ്സൈറ്റ് പ്രവർത്തനരഹിതമാക്കിയതായി കേന്ദ്രസർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വികടൻ പ്രതിനിധികൾ അറിയിച്ചത്.
കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപി അനുകൂലികൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ വികടനെതിരെ കേന്ദ്ര സർക്കാരിന് പരാതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിൽ വികടൻ വെബ്‌സൈറ്റ് പലയിടത്തും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് വായനക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.











0 comments