ഇൻഡിഗോ പ്രതിസന്ധി തുടരുന്നു; നാല് വിമാനത്താവളങ്ങളിൽ നിന്നുമാത്രം റദ്ദാക്കിയത് 400ലധികം സർവീസുകൾ

മുംബൈ : യാത്രക്കാരെ വലച്ച് ഇൻഡിഗോ സർവീസുകൾ നിരന്തരമായി മുടങ്ങുന്നു. ഇന്ന് രാജ്യത്തെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുമാത്രമുള്ള 400ലധികം സർവീസുകളാണ് മുടങ്ങിയത്. മറ്റു മിക്ക വിമാനത്താവളങ്ങളിൽ നിന്നും പത്തിലധികം സർവീസുകൾ വീതം മുടങ്ങുന്നുണ്ട്. സർവീസുകൾ റദ്ദാക്കിയതിനുപിന്നാലെ നിലവിലുള്ള വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നതും യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു.
ബംഗളൂരു വിമാനത്താവളത്തിൽ 124 വിമാനങ്ങൾ - ബംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 63 എണ്ണവും ബംഗളൂരുവിലേക്കുള്ള 61 എണ്ണവും- റദ്ദാക്കിയതായും മുംബൈ വിമാനത്താവളത്തിൽ 109 വിമാനങ്ങൾ (പുറപ്പെടേണ്ടിയിരുന്നവ-51, വരേണ്ടിയിരുന്നവ- 58) റദ്ദാക്കിയതായാണ് റിപ്പോർട്ട്.
ഡൽഹി വിമാനത്താവളത്തിൽ 106 വിമാനങ്ങൾ റദ്ദാക്കി. ഇതിൽ 54 എണ്ണം ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നതും 52 എണ്ണം ഡൽഹിയിലേക്ക് എത്തിച്ചേരണ്ടവയുമാണെന്ന് ഇൻഡിഗോ വ്യക്തമാക്കി. ഹൈദരാബാദ് വിമാനത്താവളത്തിൽ 66 വിമാനങ്ങൾ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 42 വിമാനങ്ങളാണ് പുണെയിൽ നിന്ന് റദ്ദാക്കിയത്. ഗോവ വിമാനത്താവളത്തിൽ നിന്ന് 14 വിമാനങ്ങളും ശ്രീനഗറിൽ 7 വിമാനങ്ങളും റദ്ദാക്കി.
വെള്ളിയാഴ്ച മാത്രം ഇൻഡിഗോ ആയിരത്തിലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. മൂന്ന് ദിവസത്തെ ഗുരുതരമായ പ്രതിസന്ധിയെക്കുറിച്ച് മൗനം പാലിച്ച ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് തടസ്സങ്ങൾ കാരണം യാത്രക്കാർക്കുണ്ടായ വലിയ അസൗകര്യത്തിന് ക്ഷമ ചോദിച്ച് വീഡിയോ പങ്കുവച്ചു. വിമാനങ്ങൾ റദ്ദാക്കിയതോടെ പലയിടങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു.










0 comments