print edition ഇന്ത്യ– യുഎസ് വ്യാപാര കരാർ ചർച്ച അന്തിമ ഘട്ടത്തിൽ


സ്വന്തം ലേഖകൻ
Published on Oct 18, 2025, 12:13 AM | 1 min read
ന്യൂഡൽഹി: ഇന്ത്യ– യുഎസ് വ്യാപാര ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി റിപ്പോർട്ടുകൾ. ചർച്ചകൾക്കായി ഇന്ത്യൻ സംഘം മൂന്നുദിവസമായി യുഎസിലുണ്ട്. അടുത്ത വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാത്തതിനാൽ അമേരിക്ക 17 ദിവസമായി അടച്ചുപൂട്ടലിലാണ്. പൂർണ തോതിലുള്ള വ്യാപാര ചർച്ച ഇക്കുറി സാധ്യമായിട്ടില്ല. നവംബറോടെ അമേരിക്കയുമായി സമഗ്രമായ ഉഭയകക്ഷി വ്യാപാര കരാറിൽ എത്തിചേരാനാണ് മോദി സർക്കാരിന്റെ ശ്രമം. ട്രംപ് ഭരണകൂടം അടിച്ചേൽപ്പിച്ച 50 ശതമാനം പ്രതികാര തീരുവ ഒഴിവാക്കുകയാണ് ലക്ഷ്യം.
വ്യാപാര കരാറിൽ ഏർപ്പെടുന്നതിന് അമേരിക്ക മുന്നോട്ടുവെയ്‌ക്കുന്ന കടുത്ത നിബന്ധനകൾക്കെല്ലാം വഴങ്ങുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തിയും ആഭ്യന്തര വിപണി ചലിപ്പിച്ചും യുഎസിന്റെ തീരുവ ഭീഷണിയെ നേരിടുന്നതിന് പകരം പൂർണമായും കീഴടങ്ങുന്ന സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. നവംബറോടെ കരാർ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.








0 comments