ബംഗ്ലാദേശ് അതിർത്തിയിൽ പുല്ല് ശേഖരിക്കുന്നതിനിടെ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരനെ തിരിച്ചെത്തിച്ചു

ഗുവാഹത്തി: ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരനെ രക്ഷപ്പെടുത്തി ഇന്ത്യൻ അധികൃതർക്ക് കൈമാറി. അസമിലെ കാച്ചർ ജില്ലയിലെ താമസക്കാരനായ രഞ്ജിത് ദാസ് എന്ന വയോധികനെയാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ ബംഗ്ലാദേശ് ബോർഡർ ഗാർഡ് (ബിബിജി) ഇന്ത്യക്ക് കൈമാറിയത്. അന്താരാഷ്ട്ര അതിർത്തിയിലെ 'സീറോ പോയിന്റ്' എന്നറിയപ്പെടുന്ന പ്രദേശത്തുനിന്ന് ഒരു സംഘം ബംഗ്ലാദേശ് പൗരന്മാർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ അതിർത്തി പ്രദേശത്തുനിന്ന് പുല്ല് ശേഖരിക്കുന്നതിനിടയിലാണ് രഞ്ജിത് ദാസിനെ കാണാതായത്. അതിർത്തിക്കപ്പുറത്തുനിന്നുള്ളവർ ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്ന് നാട്ടുകാർ ആരോപിച്ചതിനെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
അതേസമയം, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്ന് സംശയിക്കുന്ന ഒമ്പത് പേർ അസമിലെ സൗത്ത് സൽമാര-മങ്കാച്ചർ ജില്ലയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ അതിർത്തി പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനകൾ തമ്മിൽ അതിർത്തിയിൽ വെച്ച് ഫ്ലാഗ് മീറ്റിംഗ് നടത്തി.









0 comments