സൈന്യത്തിന്‍റെ മതപരേഡിൽ പങ്കെടുത്തില്ല ; കമാൻഡിങ് ഓഫീസറെ പുറത്താക്കിയത് ശരിവെച്ചു

ന്യൂഡൽഹി
മതപരമായ കാരണങ്ങളാൽ റെജിമെന്റിന്റെ പ്രതിവാര മത പരേഡിൽ പങ്കെടുക്കാൻ വിസമ്മതിച്ച ക്രിസ്‌തുമത വിശ്വാസിയായ കമാൻഡിങ് ഓഫീസറെ പുറത്താക്കിയ കരസേനയുടെ നടപടി ഡൽഹി ഹൈക്കോടതി ശരിവെച്ചു. പുറത്താക്കലിനെതിരെ കമാൻഡിങ് ഓഫീസർ സാമുവൽ കമലേശൻ നൽകിയ ഹർജി ജസ്‌റ്റിസുമാരായ നവീൻ ചാവ്‌ളയും ശാലീന്ദർ കൗറും ഉൾപ്പെട്ട ബെഞ്ചാണ് തള്ളിയത്.
സൈന്യത്തിൽ പല മതവിഭാഗക്കാരുണ്ടാകാം. എന്നാൽ സൈന്യത്തിന്റെ ഏക ലക്ഷ്യം രാജ്യത്തെ സംരക്ഷിക്കുകയാണ്. യൂണിഫോമിനാൽ ഐക്യപ്പെട്ടതാണ് സൈന്യം. അല്ലാതെ മതപരമായി ഭിന്നിക്കപ്പെട്ടതല്ല. കമാണ്ടിങ് ഓഫീസർമാർ നേതൃത്വത്തിലൂടെ മാതൃകയാകേണ്ടവരാണ്. മതപരമായ പരിഗണനകളേക്കാൾ യൂണിറ്റിന്റെ ഐക്യത്തിനാണ് മുൻഗണന നൽകേണ്ടത്–- കോടതി നിരീക്ഷിച്ചു.
2017 മാർച്ചിൽ കരസേനയിൽ ലെഫ്‌റ്റനന്റ് ആയി ചേർന്ന സാമുവൽ മൂന്നാം കാവൽറി രജിമെന്റിലാണ് നിയമിക്കപ്പെട്ടത്. സിഖ്, ജാട്ട്, രാജ്‌പുത് വിഭാഗങ്ങളുടെ മൂന്ന് സ്‌ക്വാഡ്രണുകൾ ഉൾപ്പെട്ടതായിരുന്നു രജിമെന്റ്. ഇതിൽ സിങ് സ്‌ക്വാഡ്രണിന്റെ ക്യാപ്‌റ്റനായിരുന്നു സാമുവൽ. രജിമെന്റിൽ അമ്പലവും ഗുരുദ്വാരയും മാത്രമാണ് ഉണ്ടായിരുന്നതെന്ന് കമലേശൻ ഹർജിയിൽ പറഞ്ഞു. സർവ്വമത കേന്ദ്രമുണ്ടായിരുന്നില്ല. സമീപത്ത് ക്രിസ്‌ത്യൻ പള്ളിയുമില്ല. മതപരേഡുകളിൽ താൻ സൈന്യത്തെ അനുഗമിച്ചിരുന്നു. എന്നാൽ ഉള്ളിൽ പ്രവേശിച്ചിരുന്നില്ല–-സാമുവൽ ഹർജിയിൽ പറഞ്ഞു. എന്നാൽ സാമുവൽ പരേഡിന്റെ ഭാഗമായിട്ടില്ലെന്നാണ് സൈന്യം വാദിച്ചത്.










0 comments