ഇറാനെതിരായ ആക്രമണം
അമേരിക്ക ഇന്ത്യൻ താവളങ്ങൾ ഉപയോഗിക്കുന്നുവെന്ന വാദം തള്ളി വിദേശകാര്യ മന്ത്രാലയം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇറാനെതിരായ സൈനിക നീക്കത്തിന് അമേരിക്ക ഇന്ത്യൻ നാവിക താവളങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണം വിദേശകാര്യ മന്ത്രാലയം തള്ളി. യുഎസ് ആർമി മുൻ കേണൽ ഡഗ്ലസ് മക്ഗ്രെഗർ 'വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന്' നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇന്ത്യ നിഷേധിച്ചത്. ഇത്തരം അവകാശവാദങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും വ്യാജ വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം എക്സിൽ വ്യക്തമാക്കി.
അതേസമയം, പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം ആറാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പൽ യുഎസ് സേന തകർത്തു. കപ്പലിലുണ്ടായിരുന്ന 180 പേരിൽ 87 പേർ കൊല്ലപ്പെട്ടതായും 60 പേരെ കാണാതായതായും ശ്രീലങ്കൻ നാവികസേന സ്ഥിരീകരിച്ചു. പരിക്കേറ്റ 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,045 ആയി ഉയർന്നു. ഇസ്രായേലിൽ 12 മരണങ്ങളും ആറ് അമേരിക്കൻ സൈനികരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാനാണ് ആക്രമണം നടത്തുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ആവർത്തിച്ചു.










0 comments